മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

0

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ക്കും ആശ്വാസം. പിണറായി വിജയനും മകൾ വീണയും അടക്കം ഏഴുപേർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.ഹർജി നിരസിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. ആദ്യം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണം എന്നായിരുന്നു മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ഈ ആവശ്യത്തിൽ നിന്നും മാറി, കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് മാത്യു കുഴൽനാടൻ വീണ്ടും ആവശ്യപ്പെടുകയായിരുന്നു.

സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നാണ് മാത്യു കുഴൽനാടന്റെ ആരോപിച്ചിരുന്നത്. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതിന് തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴൽനാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഞ്ച് രേഖകള്‍ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ നല്‍കിയിരുന്നു. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നതിന് തെളിവായ രേഖകളാണ് ഹാജരാക്കിയതെന്നും കുഴല്‍നാടന്‍ അവകാശപ്പെട്ടു. എന്നാൽ ഈ രേഖകളിൽ സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്നായിരുന്നു വിജിലൻസിന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here