കോഴിക്കോട്ട് ഇരുപതോളം തുണിക്കടകളിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന

0

കോഴിക്കോട് : കോഴിക്കോട് മിഠായി തെരുവിലടക്കം ഇരുപതോളം തുണിക്കടകളിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 27 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. മൂന്ന് പേരുടെ ഉടമസ്ഥതയിലുള്ള 20 കടകളിലാണ് പരിശോധന നടത്തിയത്. മിഠായി തെരുവിലെ കടയിൽ പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥരെ കടയ്ക്കുള്ളിൽ പൂട്ടിയിടാൻ ശ്രമവുമുണ്ടായി.

കോഴിക്കോട് സ്വദേശി അഷ്‌റഫ് അലി, ഭാര്യ, സുഹൃത്ത് ഷബീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഇരുപതോളം തുണികടകളിലാണ് ജി എസ് ടി ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തിയത്. ഇവരുടെ വീടുകളിൽ നടന്ന പരിശോധനയിൽ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖകൾ കണ്ടെടുത്തു. ഇതിന് പിന്നാലെയാണ് അഷ്‌റഫ് അലിയുടെ ഉടമസ്ഥതയിലുള്ള മിഠായി തെരുവിലെ ലേഡീസ് വേൾഡ് എന്ന കടയിൽ പരിശോധനക്കെത്തിയത്.

ഇവിടെ ഉദ്യോഗസ്ഥരെ തടയാൻ നീക്കവുമുണ്ടായി. തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നും നികുതി അടച്ച് ചരക്ക് കൊണ്ടു വരുന്നതായി വ്യാജ രേഖയുണ്ടാക്കിയാണ് ഇവർ നികുതി വെട്ടിപ്പ് നടത്തിയത്. മറ്റു സ്ഥലങ്ങളിൽ നിന്നും കൊണ്ടു വന്നിരുന്ന ചരക്കിന് ഇവർ നികുതി നൽകിയിരുന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കടകളുടെ ജി എസ് ടി രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നികുതിയിനത്തിൽ 27 കോടി രൂപ അടക്കണമെന്ന് കാണിച്ച് ഇവർക്ക് നോട്ടീസ് നൽകും. അതേ സമയം മിഠായി തെരുവിൽ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചിട്ടില്ലെന്നും പരിശോധനയോട് സഹകരിച്ചിട്ടുണ്ടെന്നുമാണ് വ്യാപാരികൾ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here