മാട്രിമോണിയൽ സൈറ്റ് വഴി വിവാഹ വാഗ്ദാനം നൽകി, സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. പ്രതിയെ ഡൽഹിയിൽ നിന്നാണ് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്. കോട്ടയം കോരുത്തോട് സ്വദേശി അനുപ് പി ജോർജ് (27) നെയാണ് മഹിലാപൂർ എന്ന സ്ഥലത്ത് വച്ച് കസ്റ്റഡിയിലെടുത്തത്.
പ്രതിയായ അനൂപ് ഓൺലൈൻ വിവാഹ സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്ത് പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചു വശത്താക്കുകയാണ് ചെയ്തു വന്നിരുന്നത്. അങ്ങനെ പരിചയപ്പെട്ട മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളി പെൺകുട്ടിയാണ് പരാതിക്കാരി. 27 വയസ്സുള്ള യുവതി ശാദി.കോം എന്ന മാട്രിമോണിയൽ ഓൺലൈൻ സൈറ്റിൽ പേരു രജിസ്റ്റർ ചെയ്തിരുന്നു. മുംബൈയിൽ താമസം ഉള്ള പ്രതി പരാതിക്കാരിക്ക് മെസ്സേജ് അയക്കുകയും തുടർന്ന് പ്രതിക്ക് പരാതിക്കാരിയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു.
ഇതേ തുടർന്ന് പ്രതി പല പ്രാവശ്യമായി എട്ട് ലക്ഷത്തോളം രൂപ കൈപ്പറ്റുകയും എറണാകുളത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. പിന്നീട് പരാതിക്കാരി ഫോണിൽ വിളിക്കുമ്പോൾ ഫോൺ എടുക്കാതെ വന്നതോടെ, അന്വേഷണത്തിൽ ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവാണെന്നും മനസ്സിലായി.
ചതി മനസ്സിലാക്കിയ പരാതിക്കാരി പൊലീസിൽ പരാതിപ്പെട്ടു. സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സി ജയകുമാറിന്റെ നിർദ്ദേശപ്രകാരം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ അഖിൽ കെ.പി, സബ്ബ് ഇൻസ്‌പെക്ടർമാരായ പ്രദീപ് കുമാർ, മണി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷാജി, എസ് സി പി ഓ മാരായ അനീഷ്, വിനോദ്, ഇഗ്‌നേഷ്യസ്, ഷിഹാബ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.