നിർത്തിയിട്ടിരുന്ന സർക്കാർ ബസിന് തീപിടിച്ച് അകത്ത് കിടന്നുറങ്ങിയ കണ്ടക്ടർ വെന്തുമരിച്ചു. ബി.എം ടി.സി ബസാണ് കത്തിയത്. ബാഗൽകോട്ട് സ്വദേശിയായ കണ്ടക്ടർ മുത്തയ്യ സ്വാമി (43) ആണ് മരിച്ചത്.
ബംഗളൂരുവിലെ ലിംഗധീരനഹള്ളിയിലെ ഡി ഗ്രൂപ് സ്റ്റാൻഡിൽ രാത്രി നിർത്തിയിട്ടതായിരുന്നു ബസ്. വെള്ളിയാഴ്ച പുലർച്ച 4.30ഓടെയാണ് സംഭവം. ഈ സമയം ബസിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന കണ്ടക്ടർ മുത്തയ്യ സ്വാമിക്ക് 80 ശതമാനം പൊള്ളലേറ്റു. ഡ്രൈവർ പ്രകാശ് (39) ആണ് ബസിന് തീപിടിച്ചത് ആദ്യം കണ്ടത്. പൊലീസും അഗ്‌നിശമനസേനയും ഉടൻ എത്തി തീ അണച്ചു.
സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. കത്തിയ ബസ് 2017ലാണ് സർവിസ് തുടങ്ങിയത്. ഇതുവരെ ആകെ 3.75 ലക്ഷം കിലോമീറ്റർ ഓടിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തതെന്ന് ഡ്രൈവർ പറഞ്ഞു. താൻ റൂമിലേക്കു പോയെങ്കിലും കണ്ടക്ടർ ബസിനുള്ളിൽതന്നെ കിടക്കുകയായിരുന്നുവെന്നും പ്രകാശ് പറഞ്ഞു.