തിരുവനന്തപുരം : സംസ്‌ഥാനത്തെ നഗരങ്ങളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അപേക്ഷിച്ചാല്‍ ഉടന്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. കോര്‍പ്പറേഷന്‍, നഗരസഭാ പരിധിയിലുള്ള 300 ചതുരശ്ര മീറ്റര്‍ വരെ വിസ്‌തൃതിയുള്ള ലോ റിസ്‌ക് വിഭാഗത്തിലുള്ള കെട്ടിടങ്ങള്‍ക്കാണ് ഇത് ബാധകമാകുക. കെട്ടിട നിര്‍മാണ പെര്‍മിറ്റിന്റെ ഫീസ് ഏപ്രില്‍ ഒന്ന് മുതല്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതുവരെ തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥര്‍ വന്ന് കെട്ടിടം പരിശോധിച്ച ശേഷമായിരുന്നു പെര്‍മിറ്റ് നല്‍കിയിരുന്നത്. ഇതിനു പകരം കെട്ടിട ഉടമ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്‌മൂലം ഓണ്‍ലൈനില്‍ സമര്‍പ്പിച്ചാല്‍ മതി. അപേക്ഷിക്കുന്ന അന്നുതന്നെ സിസ്‌റ്റം ജനറേറ്റഡ് അനുമതി നല്‍കും. ഇതുവഴി പല തലങ്ങളിലുള്ള പരിശോധനയും കാലതാമസവും തടസങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതുവരെ ഓണ്‍ലൈന്‍ ആയി സ്വയം സത്യവാങ്‌മൂലം നല്‍കുന്നത് ഓപ്‌ഷണല്‍ ആയിരുന്നത് ഏപ്രില്‍ മുതല്‍ നിര്‍ബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു.
കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനു പുറമേ തദ്ദേശ സ്‌ഥാപനങ്ങളിലെ എന്‍ജിനീയറിങ് വിഭാഗത്തിലെ ജോലിഭാരം ലഘൂകരിക്കാനും വഴിയൊരുക്കും. അഴിമതി സാധ്യത ഇല്ലാതാക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു നേട്ടം. എന്നാല്‍, വസ്‌തുതകള്‍ മറച്ചുവച്ചാണ് സത്യവാങ്‌മൂലം നല്‍കിയതെന്നു ബോധ്യപ്പെട്ടാല്‍ കെട്ടിട ഉടമയ്‌ക്കും ലൈസന്‍സിക്കും എതിരേ പിഴയും മറ്റു നടപടികളുണ്ടാവും. പുതിയ സംവിധാനം വൈകാതെ ഗ്രാമപഞ്ചായത്ത് തലത്തിലേക്കു വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ഏറ്റവും കുറവ് കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് ഉള്ള സംസ്‌ഥാനമാണ് കേരളം. ഇതാണ് കാലാനുസൃതമായി വര്‍ധിപ്പിക്കുന്നത്. കെട്ടിടങ്ങളില്‍ പിന്നീട് വരുത്തുന്ന കൂട്ടിച്ചേര്‍ക്കലുകള്‍, അനധികൃത നിര്‍മാണങ്ങള്‍ എന്നിവ ജി.ഐ.എസ്. അധിഷ്‌ഠിത മാപ്പിങ്ങിലൂടെ കണ്ടെത്തി നികുതി പിരിവ് ഊര്‍ജിതമാക്കും. ഇതിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നേതൃത്വം നല്‍കും. കെട്ടിടനിര്‍മാണ നികുതിയില്‍ അഞ്ചു ശതമാനം വാര്‍ഷിക വര്‍ധന ഏപ്രില്‍ ഒന്നിനു നിലവില്‍ വരും. എന്നാല്‍ 60 ചതുരശ്ര മീറ്റര്‍ വരെ സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന വീടിന് നികുതി വര്‍ധന ബാധകമല്ല. ഈ ഇളവ് പക്ഷേ ഫ്‌ളാറ്റുകള്‍ക്ക് ലഭിക്കില്ലെന്നും മന്ത്രി അറിയിച്ചു.
നേരത്തേ 30 ചതുരശ്രമീറ്റര്‍ വരെ വിസ്‌തീര്‍ണമുള്ള വീടുകളുള്ള ബി.പി.എല്‍. വിഭാഗങ്ങള്‍ക്കു മാത്രമായിരുന്നു നികുതിയിളവ്. അനധികൃത നിര്‍മാണം കണ്ടെത്തിയാല്‍ മൂന്നിരട്ടി നികുതി ചുമത്തുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. തദ്ദേശവകുപ്പിലെ സ്‌ഥലംമാറ്റം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കി മാറ്റി. ഏപ്രില്‍ 30 ഓടെ വകുപ്പിലെ സ്‌ഥലംമാറ്റം പൂര്‍ത്തിയാകും. ഇതിനു ശേഷം ജീവനക്കാരുടെ കാര്യക്ഷമതയും പ്രഫഷണലിസവും വര്‍ധിപ്പിക്കാന്‍ ജൂണില്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പരിശീലനം നല്‍കും. എന്‍ജിനീയറിങ് വിഭാഗത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ ഗുണമേന്മ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. ഗുണമേന്മ പരിശോധിക്കുന്ന ലാബ്, ഹെല്‍പ്പ് ഡെസ്‌ക് എന്നിവയുള്‍പ്പെടെ സ്‌ഥാപിക്കും. തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന മികവിന്റെ അടിസ്‌ഥാനത്തില്‍ റേറ്റിങ് നിശ്‌ചയിക്കുമെന്നും മന്ത്രി അറിയിച്ചു.
മാലിന്യ സംസ്‌കരണത്തിലെ മികവ്, അതിദാരിദ്ര ലഘൂകരണ പദ്ധതിയിലെ മികവ്, ഫയല്‍ തീര്‍പ്പാക്കുന്നതിന്റെ വേഗം, സിറ്റിസണ്‍ ഫീഡ്‌ബാക്ക് എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കുമിത്. ഇതിനു പുറമേ, വകുപ്പിലെ ഗസറ്റഡ് ഉദ്യോഗസ്‌ഥര്‍, ഫീല്‍ഡില്‍ ഉള്ള ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ക്ക് റേറ്റിങ് നിശ്‌ചയിക്കുന്ന കാര്യം പരിഗണനയിലാണ്. സിറ്റിസണ്‍ ഫീഡ് ബാക്കില്‍ തദ്ദേശസ്‌ഥാപനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് മാര്‍ക്ക് നല്‍കാം. പരാതികള്‍ പരിഹരിക്കാന്‍ കാര്യക്ഷമമായ സ്‌ഥിരം സംവിധാനം ഏര്‍പ്പെടുത്തും. ഉപജില്ല, ജില്ലാ, സംസ്‌ഥാന തലത്തില്‍ അദാലത്തുകള്‍ സ്‌ഥിരമായി നടത്തും. ഉപജില്ലാ തലത്തില്‍ 10 ദിവസം കൂടുമ്പോഴും ജില്ലാ തലത്തില്‍ 15 ദിവസം കൂടുമ്പോഴും സംസ്‌ഥാന തലത്തില്‍ ഓരോ മാസവും അദാലത്ത് നടത്തും. പരാതികള്‍ ഓണ്‍ലൈനായി സ്വീകരിക്കാന്‍ പോര്‍ട്ടല്‍ നിലവില്‍ വരും.
തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ ഫ്രണ്ട് ഓഫീസിനോടു ചേര്‍ന്ന് പൊതുജന സേവന കേന്ദ്രങ്ങള്‍ ഏപ്രില്‍ മുതല്‍ നിലവില്‍ വരും. നഗരസഭകളിലെ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാനുള്ള കെ-സ്‌മാര്‍ട്ട് പ്ലാറ്റ്‌ഫോം ഏപ്രില്‍ 22-ന് മുഖ്യമന്ത്രി പിണറായി വിജയന്‍