പ്രായത്തെ ബഹുമാനിച്ചില്ലെന്നു പറഞ്ഞുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിൽ ചെന്നൈയ്ക്ക് സമീപം പലവാക്കം എന്ന സ്ഥലത്താണ് സംഭവം. രാഘവേന്ദ്ര എന്ന ഇരുപത്തിയഞ്ചുകാരനെയാണ് 20 വയസ്സുള്ള നാലു സുഹൃത്തുക്കൾ ചേർന്ന് കുത്തിക്കൊലപ്പെടുത്തിയത്. കേസിൽ അജയ്, ബാലാജി, നിസാമുദ്ദീൻ എന്നിവരുൾപ്പെടെ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രായത്തിൽ കുറവുള്ള സുഹൃത്തുക്കൾ ബഹുമാനിക്കുന്നില്ലെന്ന രാഘവേന്ദ്രയുടെ പരാതിയാണ് കൊലപാതകത്തിൽ കലാശിച്ചത്. കാലങ്ങളായി സുഹൃത്തുക്കളായിരുന്ന ഇവർ മദ്യപിക്കാൻ കഴിഞ്ഞ ദിവസം ഒത്തുകൂടിയപ്പോഴാണ് കൊല നടന്നത്.
രാഘവേന്ദ്ര പരാതിപ്പെട്ടപ്പോൾ എല്ലാവരും തമ്മിൽ സംഘർഷം ഉണ്ടായി. പിന്നീട് ഇയാൾ വീട്ടിലേക്കു നടന്നുപോയി. സംഭവത്തിൽ പ്രകോപിതരായി പ്രതികൾ പിന്നാലെയെത്തി രാഘവേന്ദ്രയെ ആക്രമിക്കുകയായിരുന്നു. റോഡിൽവച്ച് വീണ്ടും വാക്കുതർക്കമുണ്ടായപ്പോൾ കത്തി ഉപയോഗിച്ചു രാഘവേന്ദ്രയെ കുത്തിയെന്നു പൊലീസ് പറഞ്ഞു.
ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും ഗുരുതരമായി പരുക്കേറ്റ രാഘവേന്ദ്രയെ പൊലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് രാഘവേന്ദ്ര മരിച്ചു.മുൻപും അടിപിടിക്കേസിൽ പ്രതിയായവരാണ് പിടിയിലായവർ.