പെണ്ണുകാണലിന് ഇളയ മകളെ കാണിച്ചുനൽകിയ ശേഷം മൂത്ത മകളെ വിവാഹം ചെയ്തു നൽകിയെന്ന പരാതിയുമായി വരന്റെ ബന്ധുക്കൾ രംഗത്ത്. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലാണ് വിവാഹത്തട്ടിപ്പ് നടന്നതായി പരാതി ഉയർന്നിരിക്കുന്നത്. മുഖം വെളിപ്പെടുത്തുന്ന ചടങ്ങിനിടെ പെൺകുട്ടിയുടെ മുഖത്തെ മൂടുപടം ഉയർത്തിയപ്പോഴാണ് കാര്യങ്ങൾ ബോധ്യമായതെന്നും വരന്റെ വീട്ടുകാർ പറയുന്നു.
ഇക്കാര്യത്തിൽ തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ് വരൻ ഭീഷണി മുഴക്കിയിരിക്കുന്നത്. മറ്റൊരു പെൺകുട്ടിയെയാണ് വിവവാഹം ചെയ്തതെന്ന് ബോധ്യമായതോടെ വരന്റെ വീട്ടുകാർ വധുവിനെ അവളുടെ വീട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
സംഭാൽ ജില്ലയിലെ ഹസ്രത് നഗർ ഗർഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ കടൗലി ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. ഗ്രാമത്തിലെ കതാമസക്കാരനായ ദൽചന്ദ് ജനുവരി 26 ന് കൈലാദേവി പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നു. ഇവിടെ വിവാഹം കഴിക്കുന്ന പെൺകുട്ടികൾ തല മൂടുപടം ഉപയോഗിച്ച് മൂടുന്ന പതിവുണ്ട്. പരമ്പരാഗത ആചാരങ്ങളോടെയായിരുന്നു വിവാഹം. വധൂവരന്മാർ ഏഴു പ്രദക്ഷിണം പൂർത്തിയാക്കുകയും ഏഴു ജന്മം ഒരുമിച്ചായിരിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.
വിവാഹം കഴിഞ്ഞ് വരൻ വധുവുമായി സ്വന്തം ഗ്രാമമായ കടൗലിയിലെ വീട്ടിലെത്തി. തുടർന്ന് വീട്ടിൽ പുതിയ മരുമകൾ വന്നതിനു ശേഷമുള്ള മുഖം കാണിക്കുന്ന ചടങ്ങ് ആരംഭിച്ചു. ഇതിനായി വന്റെ ബന്ധുക്കളായ സ്ത്രീകൾ വധുവിന്റെ മുടുപടം ഉയർത്തിയപ്പോഴാണ് പെൺകുട്ടി മാറിപ്പോയെന്ന് മനസ്സിലാക്കിയത്.
തുടർന്നു നടന്ന അന്വേഷണത്തിൽ പെണ്ണുകണ്ട പെൺകുട്ടിക്കു പകരം അവളുടെ മുത്ത സഹോദരിയേയയാണ് വരൻ വിവാഹം ചെയ്തതതെന്ന് കണ്ടെത്തി. ഇക്കാര്യം ഗ്രാമത്തിൽ പാട്ടായതോടെ വരന്റെ വീട്ടുകാർ വധുവിനെ സ്വഗൃഹത്തിലേക്ക് തിരിച്ചയച്ചു. ഇതുസംബന്ധിച്ച് ഇരുവീട്ടുകാരും തമ്മിൽ സംഘർഷവും ഉടലെടുത്തിരുന്നു.
പ്രശ്‌നം രൂക്ഷമായതോടെ വരന്റെയും വധുവിന്റെയും ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് കൂടി. വിവാഹം കഴിക്കുന്നതിനായി തങ്ങളോട് സ്ത്രീധനം ആവശ്യപ്പെട്ടതായി പെൺവീട്ടുകാർ ആരോപണം ഉന്നയിച്ചു. അതേസമയം മാനസിക പ്രശ്‌നമുള്ള പെൺകുട്ടിയെ അവളുടെ അനുജത്തിയെ കാണിച്ച് തങ്ങളെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്ന് വരന്റ വീട്ടുകാരും ആരോപിച്ചു. ജനുവരി 26 മുതൽ ഇക്കാര്യത്തിൽ തുടർച്ചയായി പഞ്ചായത്തുകൾ നടന്നുവരുന്നുണ്ട്. പക്ഷേ പ്രശ്‌നത്തിൽ ഇതുവരെ തീരുമാനമായില്ല. തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നാണ് വരനായ ദൽചന്ദ് വ്യക്തമാക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്.