ഈസ്റ്റർ കാലത്ത് ഡിജിറ്റൽ നോമ്പ് ആചരിക്കാൻ ആഹ്വാനം ചെയ്ത് കോതമംഗലം രൂപത; മത്സ്യമാംസാദികൾ വർജിക്കുന്നതിനൊപ്പം മൊബൈൽ ഫോണും സീരിയലുമെല്ലാം വിശ്വാസികൾ ഉപേക്ഷിക്കണം

0


കൊച്ചി: ക്രൈസ്തവർ ഈസ്റ്ററിന് മുൻപായി ആചരിക്കുന്ന തപസ്സ് കാലത്തെയാണ് വലിയ നോമ്പ് എന്ന് പറയുന്നത്. പശ്ചാത്താപത്തിനോ, അല്ലെങ്കിൽ പാപപരിഹാരത്തിന് വേണ്ടിയോ ആണ് നോമ്പ് കാലം വിശ്വാസികൾ ആചരിക്കുന്നത്. ഇത്തവണ കോതമംഗലം രൂപത ഒരുപടി കൂടി കടന്ന് ഡിജിറ്റൽ നോമ്പിന് കൂടി ആഹ്വാനം ചെയ്തിരിക്കുകയാണ്.

ഈസ്റ്റർ കാലത്ത് മത്സ്യമാംസാദികൾ വർജിക്കുന്നതിനൊപ്പം മൊബൈൽ ഫോണും സീരിയലുമെല്ലാം വിശ്വാസികൾ ഉപേക്ഷിക്കണമെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ ആഹ്വാനം ചെയ്തു. തലമുറകൾ മാറുമ്പോൾ പഴയരീതികൾ മാത്രം പിന്തുടർന്നാൽ പോരെന്നും നോമ്പും കാലികപ്രസക്തമാക്കണമെന്ന് വ്യക്തമാക്കിയാണ് രൂപതയുടെ നിർദ്ദേശം.

ഏറെ ഇഷ്ടമുള്ള കാര്യങ്ങൾ ഒഴിവാക്കി ആശാനിഗ്രഹത്തിലൂടെയുള്ള പരിത്യാഗംകൂടിയാണ് നോമ്പാചരണം. നിലവിൽ അൻപത് ദിവസം നീളുന്ന വലിയനോമ്പ് ആചരിക്കുകയാണ് വിശ്വാസിസമൂഹം. ഈ സമയം മൊബൈലിന്റെയും സീരിയലിന്റെയും ഇഷ്ടം കുറയ്ക്കാൻ അവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നാണ് ബിഷപ്പ് ജോർജ് മഠത്തികണ്ടത്തിൽ ആവശ്യപ്പെട്ടത്. കുടുംബങ്ങളുടെയും നാടിന്റെയും നന്മയ്ക്ക് അനുഗ്രഹീതമാകും ഈ നോമ്പെന്നും വിശ്വാസികൾക്കുള്ള സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

യുവജനങ്ങളും കുട്ടികളും ഡിജിറ്റൽ നോമ്പ് ആചരിക്കുന്നത് ഉചിതമാണെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നോമ്പ് കുടുംബങ്ങളുടെയും നാടിന്റെയും നന്മയ്ക്ക് അനുഗൃഹീതമാകുമെന്ന് ബിഷപ്പ് പറഞ്ഞ് വയ്ക്കുന്നു. നോമ്പ് കാലത്തെ വിശ്വാസികൾക്കുള്ള സന്ദേശത്തിലാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ട് വെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here