കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടികളെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് സി.ബി.ഐ ഹൈകോടതിയിൽ സമർപ്പിക്കും. അന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കണമെന്ന മാതാവിന്റെ ഹരജി പരിഗണിക്കവേയാണ് മുദ്രവെച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കാമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചത്.
ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹരജി വീണ്ടും രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി. 13 വയസ്സുള്ള മൂത്ത കുട്ടിയെ 2014 ജനുവരി 13നും ഒമ്പതു വയസ്സുള്ള ഇളയകുട്ടിയെ 2014 മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടു. ഈ വിധി റദ്ദാക്കിയ ഹൈകോടതി പുനർവിചാരണ നടത്താനും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടാൽ തുടരന്വേഷണം അനുവദിക്കാനും പോക്സോ കോടതിക്ക് നിർദേശവും നൽകി. പിന്നീട് പെൺകുട്ടികളുടെ അമ്മ നൽകിയ ഹരജിയിൽ ഹൈകോടതി കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സി.ബി.ഐ നൽകിയ റിപ്പോർട്ട് കഴിഞ്ഞ ആഗസ്റ്റിൽ തള്ളിയ വിചാരണക്കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ, ആരുടെയോ സ്വാധീനത്താൽ അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആരോപിച്ചാണ് കോടതിയുടെ മേൽനോട്ടം ആവശ്യപ്പെട്ട് മാതാവ് വീണ്ടും ഹൈകോടതിയെ സമീപിച്ചത്. കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്ന മാഫിയയുടെ ബന്ധം അന്വേഷിക്കണമെന്നും കൊലപാതക സാധ്യതകൾ അന്വേഷിക്കാൻ നിർദേശം നൽകണമെന്നും അടക്കം ആവശ്യങ്ങൾ ഹരജിയിലുണ്ട്.