മൂന്നു ജഡ്‌ജിമാരുടെ പേരില്‍ ലക്ഷങ്ങള്‍ വാങ്ങിയെന്ന്‌ ഹൈക്കോടതി വിജിലന്‍സ്‌ , അഭിഭാഷകനെതിരേ പോലീസ്‌ കേസെടുത്തേക്കും

0


കൊച്ചി: ജഡ്‌ജിക്കു നല്‍കാനെന്നു പറഞ്ഞ്‌ സിനിമാ നിര്‍മാതാവ്‌ ആല്‍വിന്‍ ആന്റണിയില്‍നിന്നു കോഴ വാങ്ങിയ സംഭവത്തില്‍ അഭിഭാഷക അസോസിയേഷന്‍ നേതാവ്‌ സൈബി ജോസ്‌ കിടങ്ങൂരിനെതിരേ ഗുരുതര കണ്ടെത്തല്‍. അഭിഭാഷകനെതിരേ പോലീസ്‌ കേസെടുക്കുമെന്നാണു സൂചന. ഇന്നലെ ആല്‍വില്‍ ആന്റണിയില്‍നിന്നു പോലീസ്‌ മൊഴിയെടുത്തു.മൂന്നു ജഡ്‌ജിമാരുടെ പേരില്‍ പണം കൈപ്പറ്റിയെന്നു ഹൈക്കോടതി വിജിലന്‍സ്‌ കണ്ടെത്തി. ഒരു ജഡ്‌ജിയുടെ പേരില്‍മാത്രം 50 ലക്ഷമാണു വാങ്ങിയത്‌. 72 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന്‌ നാല്‌ അഭിഭാഷകര്‍ വിജിലന്‍സ്‌ വിഭാഗത്തിനു മൊഴി നല്‍കിയിട്ടുണ്ട്‌.
സൗത്ത്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത പീഡനക്കേസില്‍ സിനിമാനിര്‍മാതാവിന്‌ 25 ലക്ഷം രൂപ ചെലവായി. 15 ലക്ഷം ഫീസായി അഭിഭാഷകന്‍ വാങ്ങി. അഞ്ചു ലക്ഷം കുറയ്‌ക്കാന്‍ പറ്റുമോയെന്നു ചോദിച്ചപ്പോള്‍ ജഡ്‌ജിക്കു കുറച്ചു കൂടുതല്‍ പൈസ കൊടുക്കേണ്ടതുണ്ടെന്ന്‌ അഭിഭാഷക നേതാവ്‌ പറഞ്ഞതായി മൊഴി ലഭിച്ചിട്ടുണ്ട്‌. ഇയാള്‍ ആഡംബര ജീവിതമാണു നയിച്ചത്‌. മൂന്നു ലക്ഷ്വറി കാറുകള്‍ സ്വന്തമായുണ്ട്‌. കക്ഷികള്‍ പ്രമുഖ സിനിമ താരങ്ങള്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്‌.
തെളിവുണ്ടെന്നു കണ്ടെത്തിയതിനാല്‍ അഭിഭാഷകനെതിരേ അഡ്വക്കേറ്റ്‌ ആക്‌ട്‌ പ്രകാരം നടപടി സ്വീകരിക്കാനാണു ഹൈക്കോടതി വിജിലന്‍സിന്റെ നിര്‍ദേശം. കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കും. അച്ചടക്കനടപടി സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സിലിനു ശിപാര്‍ശ ചെയ്യാമെന്നും വിജിലന്‍സ്‌ വിഭാഗം അറിയിച്ചിട്ടുണ്ട്‌. നേരത്തെ ഹൈക്കോടതിയുടെ ഫുള്‍ കോര്‍ട്ട്‌ തീരുമാനപ്രകാരമാണു പോലീസ്‌ അന്വേഷണം നടത്തിയത്‌. അസോസിയേഷന്‍ തെരഞ്ഞെടുപ്പു കാലത്താണു കോഴ ആരോപണമുയരുന്നത്‌. വിഷയം ശ്രദ്ധയില്‍പ്പെട്ട ജസ്‌റ്റിസ്‌ പി.വി. കുഞ്ഞികൃഷ്‌ണന്‍ ഹൈക്കോടതി രജിസ്‌ട്രാറെ കാര്യങ്ങള്‍ ധരിപ്പിച്ചതോടെ ഹൈക്കോടതിയിലെ വിജിലന്‍സ്‌ സംവിധാനം അന്വേഷണം നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here