കൊച്ചി: ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഹോട്ടൽ മേഖലയെ തകർക്കുകയും കരിവാരിത്തേക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കേരള ഹോട്ടൽ റസ്റ്റാറന്റ് അസോസിയേഷൻ. കാസർകോട്ട് വിദ്യാർത്ഥിനി മരിച്ചത് ഭക്ഷ്യവിഷബാധമൂലമായിരുന്നില്ല. എന്നാൽ, ശാസ്ത്രീയ പരിശോധന പൂർത്തിയാകുന്നതിന് മുമ്പുതന്നെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ഹോട്ടൽ മേഖലയെ നാണംകെടുത്തുന്ന പ്രചാരണമാണ് അഴിച്ചുവിട്ടത്.
പരിശോധനയുടെ പേരിൽ നിയമാനുസൃത നടപടികളല്ല ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത്. ഭക്ഷ്യസുരക്ഷാനിലവാര നിയമപ്രകാരം പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ ഉദ്യോഗസ്ഥർ പരിശോധനക്കെത്തി ഫ്രീസറിലെ ഭക്ഷണം പഴകിയതെന്ന് ആരോപിച്ച് പ്രചരിപ്പിക്കുന്ന നടപടികൾ പ്രതിഷേധാർഹമാണ്.
ഹോട്ടൽ മേഖലയെ തകർക്കുന്ന നടപടികളിൽനിന്നും ഉദ്യോഗസ്ഥർ പിന്മാറണമെന്നും അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും ആവശ്യപ്പെട്ടു.