മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചു. ഗോവ കാണ്ടോളിമിലിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പതിനഞ്ചുവയസ്സുള്ള മകളെയും പത്തുവയസ്സുള്ള മകനെയുമാണ് പിതാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ബിസിനസുകാരനായിരുന്ന ജോയ് ഫെർണാണ്ടസിനെ (46) വീടിന് അൽപ്പം അകലെയുള്ള ഒരു മരത്തിൽ തങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ജോലിക്ക് പോയിരുന്ന ഭാര്യ വൈകീട്ട് തിരിച്ചുവന്നപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട ഭാര്യ ഭർത്താവിനെ മൊബൈലിൽ വിളിച്ചിട്ട് കിട്ടിയില്ല. തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വീട് കുത്തിത്തുറന്നപ്പോൾ രണ്ട് മക്കളെയും മരിച്ച നിലയിൽ കാണുകയായിരുന്നു. ഭർത്താവിനെ കാണാനില്ലായിരുന്നു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.
പൊലീസ് ഇയാൾക്കായി തിരച്ചിൽ നടത്തവെയാണ് ഇദ്ദേഹത്തെ ഒരു കിലോമീറ്റർ ദൂരെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി സ്ഥിരം വഴക്ക് കൂടാറുള്ളതായി അയൽവാസികൾ പൊലീസിൽ മൊഴി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.