കുടുംബകലഹത്തെ തുടർന്ന് പെൺമക്കളെ പെട്രോളൊഴിച്ചു കത്തിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ ഏഴുവയസ്സുകാരി മരിച്ചു. ആറുവയസ്സുകാരി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.ആന്ധ്രാ സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായത്. ഭർത്താവുമായുണ്ടായ വഴക്കിനെ തുടർന്ന് ഏഴും ആറും വയസ്സുള്ള പെൺമക്കളെ പെട്രോളൊഴിച്ച് കത്തിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിക്കുക ആയിരുന്നു.
കർണാടകത്തിലെ കോലാർ ജില്ലയിലെ അഞ്ജനാദ്രി മലയിലാണ് സംഭവം. ആന്ധ്രയിലെ ചിറ്റൂർ കുറുവപ്പള്ളി സ്വദേശി ജ്യോതിയെ(25)യാണ് മുലുബാഗിലു പൊലീസ് അറസ്റ്റ് ചെയ്തത്. ജ്യോതിയുടെ മകൾ അക്ഷയയാണ് മരിച്ചത്. ഇളയമകൾ ഉദയശ്രീ ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. ജ്യോതിയും ഭർത്താവ് തിരുമലേഷും തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഏഴുവർഷം മുമ്പ് വീട്ടുകാരുടെ എതിർപ്പിനെ വകവെക്കാതെയാണ് ജ്യോതി തിരുമലേഷിനെ വിവാഹം കഴിച്ചത്. കഴിഞ്ഞദിവസമുണ്ടായ വഴക്കിനെത്തുടർന്ന് ജ്യോതി മക്കളുമായി അഞ്ജനാദ്രി മലയിലെത്തി. കൈയിൽ കരുതിയ പെട്രോൾ കുട്ടികളുടെമേൽ ഒഴിക്കുകയും തീ കൊടുക്കുകയുമായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ തീയണയച്ചു. കുട്ടികളെ ആശുപത്രിയിലെത്തിച്ചു.