ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിന്റെ രണ്ടാംഘട്ട സാക്ഷി വിസ്താരത്തിനുള്ള തീയതിയും പട്ടികയും വിചാരണക്കോടതി ഇന്നു നിശ്ചയിച്ചേക്കും.
എട്ടാം പ്രതി നടൻ ദിലീപിന്റെ മുൻഭാര്യ മഞ്ജു വാരിയർ, സംവിധായകൻ പി.ബാലചന്ദ്രകുമാർ എന്നിവരുടെ വിസ്താരം തുടക്കത്തിൽ തന്നെ പൂർത്തിയാക്കും. തെളിവു നശിപ്പിക്കൽ, സാക്ഷികളെ സ്വാധീനിക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിക്കുന്ന അനുബന്ധ കുറ്റപത്രം കഴിഞ്ഞ ദിവസം ദിലീപിനെ വായിച്ചു കേൾപ്പിച്ചിരുന്നു. പ്രതി കുറ്റം നിഷേധിച്ചതോടെയാണു കോടതി സാക്ഷി വിസ്താരത്തിലേക്കു കടക്കുന്നത്.
ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ജി.ശരത്തും രണ്ടാം ഘട്ടത്തിൽ വിചാരണ നേരിടും.112 പുതിയ സാക്ഷികളിൽ ആരെയെല്ലാം വിസ്തരിക്കണമെന്നു പ്രോസിക്യൂഷൻ പിന്നീടു തീരുമാനിക്കും. ആദ്യഘട്ട സാക്ഷി വിസ്താരത്തിൽ 22 പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറിയിരുന്നു.