തളിപറമ്പ്: തളിപറമ്പ് ഭ്രാന്തൻകുന്നിൽവെച്ചു കോളേജ് വിദ്യാർത്ഥിനികളെ സ്വകാര്യ ബസിൽ നിരന്തരം ശല്യം ചെയ്ത 44കാരനെ വിദ്യാർത്ഥിനികളും ഓട്ടോഡ്രൈവർമാരും കൂടി പിടികൂടി പൊലിസിൽ ഏൽപ്പിച്ചു. തളിപറമ്പ് നരിക്കോട് തച്ചൻ ഹൗസിൽ ടി.സുമിത്രനെയാണ് ഇന്ന് രാവിലെ ഭ്രാന്തൻകുന്നിൽ വെച്ചുപിടികൂടിയത്.
തളിപറമ്പിൽ നിന്നും സർസയ്യിദ് കോളേജിലേക്ക് ബസിൽ കയറുന്ന വിദ്യാർത്ഥിനികളെയാണ് ഇയാൾ ശല്യം ചെയ്യാറുള്ളത്. നല്ല തിരക്കുള്ള ബസിൽ കയറി പെൺകുട്ടികൾ നിൽക്കുന്ന ഭാഗത്ത് സ്ഥാനം പിടിക്കുന്ന ഇയാൾ പിന്നീട് യാത്രയിൽ മുഴുവൻ കൈ പ്രയോഗം നടത്താറാണ് പതിവെന്ന് വിദ്യാർത്ഥിനികൾ പറയുന്നു.
കഴിഞ്ഞ ദിവസം വിദ്യാർത്ഥിനികൾ ഈക്കാര്യം കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ ബസിൽ കയറി പതിവുപോലെ ശല്യം ചെയ്ത സുമിത്രനെ വിദ്യാർത്ഥിനികൾ തന്നെ നേരിടുകയായിരുന്നു.
ഇതോടെ ഭ്രാന്തൻകുന്നിൽ ബസ് നിർത്തിയപ്പോൾ ഇയാൾ ഇറങ്ങിയോടി. അവിടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് സുമിത്രനെ പിടികൂടി തളിപറമ്പ് പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം പൊലിസ് സുമിത്രനെ അറസ്റ്റു ചെയ്തു.