കോടികളുടെ ചിട്ടി നിക്ഷേപത്തട്ടിപ്പ് കേസിൽ കേച്ചേരി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പത്തനാപുരം കമുകുംചേരി ഹരി ഭവനത്തിൽ എസ്.വേണുഗോപാൽ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മൈലം താമരക്കുടിയിൽ നിന്നു കൊട്ടാരക്കര പൊലീസ് വേണുഗോപാലിനെ അറസ്റ്റ് ചെയ്തത്. നിക്ഷേപകർ തടഞ്ഞുവച്ചു പൊലീസിനെ അറിയിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഉടനീളം 33 ബ്രാഞ്ചുകളിൽ നിന്നായി 350 കോടിയോളം രൂപയുടെ നിക്ഷേപം തട്ടിയെടുത്തതായാണു പരാതി. ബാങ്ക് ഡിവിഷനൽ മാനേജർമാരുടെ രഹസ്യയോഗം ചേരാൻ താമരക്കുടിയിലെ ഒരു വീട്ടിലെത്തിയതായി നിക്ഷേപകർക്കു രഹസ്യവിവരം ലഭിച്ചിരുന്നു. മൂന്നു ഡിവിഷനൽ മാനേജർമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ 18 ഇടപാടുകാരിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്തതായാണു പരാതി.
പുനലൂർ കേന്ദ്രമാക്കിയാണ് ബാങ്ക് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ നിക്ഷേപകരുടെ പണം കുടിശിക വരുത്തി. ചിട്ടി ലഭിച്ചവർക്കും പണം നിക്ഷേപിച്ചവർക്കും പണം ലഭിക്കാതെ വന്നതോടെയാണ് പൊലീസിനു മുന്നിൽ പരാതിയെത്തിയത്. നിക്ഷേപകരുടെ കൂട്ടായ്മയും സമരവുമായി രംഗത്തു വന്നിരുന്നു.