മോദിജിയുടെ മകൾ; അവനി മോദിയെ അന്വേഷിച്ച് സൈബർ ലോകം

0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മകളാണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ചാ വിഷയം. ‘മോദി ജി കീ ബേട്ടി’ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗായി മാറിയിരിക്കുകയാണ്. മോദിക്ക് മകളുണ്ടോ എന്ന ചോദ്യം നെറ്റിസൺസ് ചോദിക്കുന്നു. അവനി മോദി എന്ന യുവതിയാണത്രേ മോദിയുടെ മകൾ. ഇന്നാണ് മോദിയുടെ മകൾ അഥവാ ‘മോദി ജി കീ ബേട്ടി’ എത്തുന്നത്.

റിലീസിനൊരുങ്ങുന്ന ഒരു ഹാസ്യ ചിത്രമാണ് ‘മോദി ജി കീ ബേട്ടി’ എന്നതാണ് സത്യം. ഒക്ടോബർ 14നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ഒരു മാദ്ധ്യമ പ്രവർത്തകൻ സൃഷ്ടിച്ച വിവാദത്തിൽ കുടുങ്ങുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അവനി മോദി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മകളാണെന്ന് മാദ്ധ്യമ പ്രവർത്തകൻ പറയുകയും ഇത് മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാകുകയും ചെയ്യുന്നു. ഒറ്റ രാത്രി കൊണ്ട് അവനി മോദി താരമാകുന്നു.

ഈ വാർത്ത അയൽ രാജ്യമായ പാകിസ്താനിൽ എത്തുന്നു. വ്യാജ വാർത്ത വിശ്വസിച്ച രണ്ട് പാകിസ്താൻ ഭീകരർ അവനിയെ തട്ടിക്കൊണ്ട് പോകുന്നു. കശ്മീർ സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെയാണ് അവനിയെ ഭീകരർ തട്ടിക്കൊണ്ട് പോകുന്നത്. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തുവന്നിരുന്നു.

‘മോദി ജി കീ ബേട്ടി’ എന്ന ചിത്രത്തിന്റെ പേരാണ് വളരെ വേഗത്തിൽ ചർച്ചയായത്. ഇതിന് പിന്നാലെ നിരവധി മീമുകളും ട്രോളുകളുമെല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു. പ്രധാനമന്ത്രിയെ ഉൾപ്പെടെ ട്രോളുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എഡ്ഡി സിംഗ് സംവിധാനം ചെയ്ത ഒരു ചെറിയ ബജറ്റ് ചിത്രം കൂടിയാണ് ‘മോദി ജി കീ ബേട്ടി’

2015ൽ മധുര് ഭണ്ഡാർക്കറുടെ ‘കലണ്ടർ ഗേൾ’ എന്ന ചിത്രത്തിലൂടെയാണ് അവനി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതെങ്കിലും പരാജയമായിരുന്നു. ഏഴ് വർഷമായി തെലുങ്ക്, തമിഴ് സിനിമകളിൽ സജീവമായിരുന്ന അവനി ‘മോദി ജി കി ബേട്ടി’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ തിരിച്ചുവരവ് നടത്തുകയാണ്.

ഗുജറാത്തിലെ ഗാന്ധിനഗറിലാണ് അവനി മോദി ജനിച്ചത്. അഹമ്മദാബാദിൽ പഠനം. കോളേജ് പഠനകാലത്ത് സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുമായിരുന്ന അവനിക്ക് അഭിനയലോകത്തോടും താല്പര്യം ഉണ്ടായി തുടങ്ങി. ഷോമു മുഖർജിയുടെ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി എത്തിയതോടെ കരിയർ മാറി മറിയുകയായിരുന്നു. ഒരു പ്രാദേശിക ചാനലിൽ അവതാരകയായാണ് തുടക്കം. പിന്നാലെ പരസ്യവും മോഡലിംഗും ചെയ്തു.

എഡ്ഡി സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിതോബാഷ് ത്രിപാഠി, വിക്രം കൊച്ചാർ, അവനി മോദി, തരുൺ ഖന്ന എന്നിവരാണ് സ്റ്റാർകാസ്റ്റ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here