യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദനം; നാലു പേര്‍ അറസ്‌റ്റില്‍

0

കട്ടപ്പന: യുവാവിനെ ആളുമാറി തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നാലു പേര്‍ അറസ്‌റ്റില്‍. വാഴവര പൂന്തോട്ടത്തില്‍ സെന്‍ പി. ജോസഫ്‌ (35), മുളകരമേട്‌ പള്ളിപ്പടി അരിപ്ലാക്കല്‍ സാവിയൊ (31), വെള്ളയാംകുടി ജെരുവിളപ്പുരയിടത്തില്‍ ജെബിന്‍ (30), കുന്തളംപാറ കോട്ടപ്പുഴക്കല്‍ ബിബിന്‍ ( 32) എന്നിവരെയാണ്‌ കട്ടപ്പന പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
കട്ടപ്പന കുന്തളംപാറ ആര്യഭവന്‍ അരവിന്ദിനെയാണ്‌ പ്രതികള്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്‌. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട വൈരാഗ്യം തീര്‍ക്കാനായിരുന്നു തട്ടിക്കൊണ്ട്‌ പോകല്‍. പച്ചക്കറി കട ജീവനക്കാരനാണ്‌ അരവിന്ദ്‌. ദിവസങ്ങള്‍ മുമ്പ്‌ അരവിന്ദ്‌ ജോലി ചെയ്യുന്ന കട ഉടമയുടെ മകന്റെ ജീപ്പില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം ഇടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ പ്രതികളുമായി കട ഉടമയുടെ മകനു തര്‍ക്കമുണ്ടായി.
ഇതിന്റെ പക തീര്‍ക്കാന്‍ കട ഉടമയുടെ മകനെ മര്‍ദിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു പ്രതികള്‍. ഇതിനിടെ ഇതേ ജീപ്പില്‍ വന്ന അരവിന്ദിനെയും സുഹൃത്തിനെയും പ്രതികള്‍ ആക്രമിക്കുകയായിരുന്നു. സുഹൃത്ത്‌ ഓടി രക്ഷപെട്ടതിനെ തുടര്‍ന്ന്‌ അരവിന്ദനെ ജീപ്പ്‌ സഹിതം പ്രതികള്‍ അഞ്ചുരുളി ഭാഗത്തേക്കു തട്ടിക്കൊണ്ടുപോയി.
പിന്നീട്‌ ആളുമാറിയത്‌ അറിഞ്ഞ്‌ ഇയാളെ വിട്ടയയ്‌ക്കുകയായിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ അരവിന്ദ്‌ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കട്ടപ്പന സി.ഐ. വിശാല്‍ ജോണ്‍സണ്‍, എസ്‌.ഐ. ഡിജു ജോസഫ്‌, സി.പി.ഒ.മാരായ സുശീല, രജ്‌ഞിത്ത്‌, അഭിലാഷ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here