ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ വലയിലാക്കാനൊരുങ്ങി സിബിഐ. ഇതിന്റെ ഭാഗമായി ഓപ്പറേഷന്‍ മേഘചക്ര എന്ന പേരിൽ 20 സംസ്ഥാനങ്ങളിലായി 56 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്താനാണ് തീരുമാനം. ശനിയാഴ്ച രാവിലെ മുതല്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് ആരംഭിച്ചിരിക്കുകയാണ്.
ഇന്റര്‍പോള്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് ആരംഭിച്ചത്. ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പങ്കുവെയ്ക്കുന്നവരുടെയും കുട്ടികളെ ഭീഷണിപ്പെടുത്തുന്നവരുടെയും ഉപദ്രവിക്കുന്നവരുടെയും വിവരങ്ങള്‍ ന്യൂസിലന്‍ഡിലെ ഇന്റര്‍പോള്‍ ബ്യൂറോ, സിങ്കപ്പൂര്‍ ബ്യൂറോ വഴി സിബിഐയ്ക്ക് കൈമാറുകയായിരുന്നു.
ഈ വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് സിബിഐ റെയ്ഡ് ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം നവംബറിലും സമാനമായരീതിയില്‍ ‘ഓപ്പറേഷന്‍ കാര്‍ബണ്‍’ എന്നപേരിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. രാജ്യത്തെ 76 കേന്ദ്രങ്ങളിലായി 2021 നവംബറില്‍ നടത്തിയ റെയ്ഡില്‍ 83 പേരെയാണ് അറസ്റ്റ് ചെയ്തത്.