തിരുവനന്തപുരം: ഞെട്ടിക്കുന്ന കാഴ്ച കണ്ടാണ് ആറ്റിങ്ങൽ മാമം നദിക്കരയിൽ ആളുകൂടിയത്. നദിയിലൂടെ നോട്ടുകെട്ടുകൾ ഒഴുകി നടക്കുന്നതായിരുന്നു ആ കാഴ്ച. 500 രൂപയുടെ നോട്ടുകളാണ് നദിയിൽ ആരോ ഉപേക്ഷിച്ച നിയിൽ കാണപ്പെട്ടത്. വാർത്തയറിഞ്ഞ് എത്തിയ ജനങ്ങളിൽ ആദ്യം അത്ഭുതവും പിന്നീട് കൗതുകവും സമ്മാനിച്ച സംഭവം ഇങ്ങനെ
മാമം നദിയിൽ തദ്ദേശ വാസിയായ ബിനു രാമചന്ദ്രൻ കുളിക്കാനെത്തിയപ്പോഴാണ് അമ്പരപ്പിക്കുന്ന ആ കാഴ്ചകണ്ടത്. നദിയിൽ ഉപേക്ഷിച്ച നിയിൽ കണ്ടെത്തിയ ചാക്കുകെട്ട് തുറന്നു പരിശോധിച്ചപ്പോഴാണ് മൂന്നുനാലു കെട്ട് കറൻസി നോട്ടുകളും ശ്രദ്ധയിൽപ്പെട്ടത്. സംഭവം അറിഞ്ഞയുടൻ ബിനു നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചാക്ക് പരിശോധിക്കുകയുമായിരുന്നു. ചാക്കിനുള്ളിൽ നോട്ടുകെട്ടുകൾ കണ്ട് നാട്ടുകരും അമ്പരന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി. വാർത്ത കാട്ടുതീപോലെ പടർന്നതോടെ മാമം നദീതീരത്ത് വലിയ ജനക്കൂട്ടമാണ് എത്തിയത്.
പൊലീസിൻ്റെ കൂടുതൽ പരിശോധനയിലാണ് യാഥാർത്ഥ്യം വ്യക്തമായത്. സിനിമാ ഷൂട്ടിംഗുകാർ ഉപയോഗിക്കുന്ന വ്യാജനോട്ടാണ് നദിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടത്. നോട്ടിൽ ഷൂട്ടിംഗ് ആവശ്യത്തിനാണെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. സിനിമാ സെറ്റുറകളിൽ നിന്നും കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഇടപെട്ട് നോട്ടുകെട്ടുകൾ ഇവിടെ നിന്നും മാറ്റിയതോടെയാണ് ജനങ്ങളും പിരിഞ്ഞു പോയത്.