കെഎസ്ഇബിയിൽ ജോലിയെങ്കിലും ചാരായം വാറ്റിൽ സ്പെഷ്യലിസ്റ്റ്; കിങ്ങിണി ലിറ്റിന് ആയിരം രൂപക്ക് ഓർഡർ അനുസരിച്ച് വീട്ടിലെത്തിച്ച് കൊടുക്കും; റെയ്ഡിന് വീട്ടിലെത്തിയ എക്സൈസ് സംഘവും ഞെട്ടി

0

തൃശ്ശൂർ: കെ എസ് ഇ ബി ഉദ്യോഗസ്ഥന്റെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ചാരായം പിടികൂടി. ചാലക്കുടി അന്നനാട് കോലോത്തു പാറപ്പുറം ചാട്ടുമൂല വീട്ടിൽ സുകുമാരന്റെ വീട്ടിൽ നിന്നുമാണ് 15 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ചാലക്കുടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജുദാസും പാർട്ടിയും ചേർന്ന് പിടികൂടിയത്. മേലൂർ കെ എസ് ഇ ബി അസിസ്റ്റന്റ് ക്യാഷ്യറാണ് സുകുമാരൻ.

സുകുമാരൻ വീട്ടിൽ ചാരായം വാറ്റി വില്പന നടത്തുന്നു എന്ന വിവരം ലഭിച്ചതനുസരിച്ചാണ് എക്സൈസ് സംഘം പരിശോധനക്ക് എത്തിയത്. റെയിഡിന് എത്തിയ എക്‌സൈസ് സംഘം സുകുമാരന്റെ ഇരുനില വീട് കണ്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നു. വീട്ടുടമസ്ഥൻ KSEB ജീവനക്കാരൻ ആണെന്നും ഭാര്യ സ്കൂൾ ടീച്ചർ ആണെന്നും കൂടി അറിഞ്ഞപ്പോൾ പരാതി വ്യാജമാണോ എന്ന തോന്നലുണ്ടായി.

എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് മുന്നേ പോലീസിൽ ചാരായ കേസ് ഉണ്ടെന്നു അറിഞ്ഞപ്പോൾ വീട് കേറി പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. ആ സമയത്തു സുകുമാരൻ ജോലി സ്ഥലത്ത് ആയിരുന്നു. പരിശോധനയിൽ വീടിന്റെ അടുക്കളയിൽ നിന്നും 15 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും എക്സൈസ് സംഘം കണ്ടെടുത്തു. എക്‌സൈസ് വീട്ടിൽ കയറിയതറിഞ്ഞു സുകുമാരൻ ജോലി സ്ഥലത്തു നിന്നും വയറുവേദന എന്ന് പറഞ്ഞു ഇറങ്ങി ഒളിവിൽ പോയതിനാൽ സുകുമാരനെ പിടികൂടാൻ സാധിച്ചില്ല. അന്വേഷണം തുടരുകയാണെന്ന് എക്‌സൈസ് അറിയിച്ചു.

വിശേഷപാർട്ടികൾക്കും കല്യാണത്തിനും മാത്രം ഓർഡർ എടുത്തു ചാരായം വാറ്റി എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി. ഒരു ലിറ്റർ ചാരയത്തിന് 1000/-രൂപ ഈടാക്കി ആണ് വില്പന നടത്തിയിരുന്നത്. കിങ്ങിണി എന്ന വിളി പേരിൽ ആണ് സുകുമാരന്റെ ചാരായം അറിയപ്പെട്ടിരുന്നത്. പഴങ്ങൾ ധന്യങ്ങൾ എന്നിവ അധികമായി ചേർത്താണ് ഇയാൾ സ്പെഷ്യൽ ചാരായം ഉണ്ടാക്കിയിരുന്നത്.

പ്രിവന്റീവ് ഓഫീസർമാരായ സതീഷ്‌കുമാർ, പ്രിൻസ്, കൃഷ്ണപ്രസാദ്‌, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ സിജി, നിമ്യ, ഡ്രൈവർ ഷൈജു എന്നിവരാണ് ഇൻസ്‌പെക്ടറെ കൂടാതെ റൈഡിൽ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here