മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ മകന്‍ തീ കൊളുത്തിയ അമ്മ മരിച്ചു

0

മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ മകന്‍ തീ കൊളുത്തിയ അമ്മ മരിച്ചു. പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ ലക്ഷംവീട്‌ കോളനിക്ക്‌ സമീപം താമസിക്കുന്ന ചമ്മന്നൂര്‍ തലക്കാട്ടില്‍ പരേതനായ സുബ്രഹ്‌മണ്യന്റെ ഭാര്യ ശ്രീമതി (75) യാണ്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്‌. മകന്‍ മനോജി (53) നെ വടക്കേക്കാട്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. 20 നു രാത്രി ഒന്‍പതരയോടെയിരുന്നു സംഭവം. മദ്യപിച്ച്‌ ലക്കുകെട്ട മനോജ്‌ വീണ്ടും മദ്യപിക്കാനായി പണം ചോദിച്ച്‌ മര്‍ദിക്കുകയും പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ ശരീരത്തിലേക്ക്‌ മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കുകയായിരുന്നുവെന്ന്‌ ശ്രീമതി വടക്കേക്കാട്‌ എസ്‌.എച്ച്‌.ഒ. അമൃതരംഗന്‌ മൊഴി നല്‍കി.
ശ്രീമതിയുടെ ബഹളംകേട്ട്‌ ഓടിയെത്തിയ അയല്‍വാസികള്‍ മകളെ വിവരമറിയിക്കുകയായിരുന്നു. മൂന്ന്‌ കിലോമീറ്റര്‍ അകലെയുള്ള മകളെത്തിയാണ്‌ പോലീസില്‍ വിവരം അറിയിച്ചത്‌. തുടര്‍ന്ന്‌ വടക്കേക്കാട്‌ സ്‌റ്റേഷനിലെ പോലീസുകാരെത്തിയാണ്‌ പൊള്ളലേറ്റ ശ്രീമതിയെ ആദ്യം കുന്നംകുളം റോയല്‍ ആശുപത്രിയിലും പിന്നീട്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്‌. ഗുരുതരമായി പൊള്ളലേറ്റതിനാല്‍ ഇവരെ പിന്നീട്‌ എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ഇവിടെവച്ച്‌ ബുധനാഴ്‌ച രാത്രി പന്ത്രണ്ടോടെ മരണപ്പെടുകയായിരുന്നു. മനോജും ശ്രീമതിയും മറ്റൊരു മകന്‍ സജിയുമാണ്‌ വീട്ടില്‍ താമസം. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുണ്ടായ വാഹനാപകടത്തില്‍ സജിയുടെ രണ്ടു കണ്ണുകള്‍ക്കും കാഴ്‌ച നഷ്‌ടപ്പെട്ടിരുന്നു.
നിരോധിത പുകയില ഉല്‌പന്നങ്ങള്‍ വില്‌പന നടത്തുന്ന മനോജിനെ നിരവധിതവണ പോലീസ്‌ പിടികൂടിയിട്ടുണ്ട്‌. മനോജ്‌ ശ്രീമതിയെ നിരന്തരം മര്‍ദിക്കാറുണ്ടെന്ന്‌ പരിസര വാസികള്‍ പറഞ്ഞു. എന്നും ബഹളം കേള്‍ക്കാറുള്ളതിനാല്‍ ആരും ചെല്ലാറില്ല. ചൊവ്വാഴ്‌ചയും മര്‍ദനം തുടര്‍ന്നു. ബഹളം പുറത്ത്‌ കേള്‍ക്കാതിരിക്കാന്‍ ടി.വിയുടെ ശബ്‌ദം കൂട്ടി വച്ചാണ്‌ മര്‍ദനം നടത്തിയത്‌.
ഏതാനും മാസം മുന്‍പ്‌ മനോജിന്റെ മര്‍ദനത്തില്‍ ശ്രീമതിയുടെ മുഖത്തും കഴുത്തിനും പരുക്കേറ്റ്‌ ചികിത്സ തേടിയിരുന്നു. ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സംഭവത്തില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്‌ മനോജ്‌. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം ശ്രീമതിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here