ഇടമലയാർ ഡാമിലെ ജലനിരപ്പിൽ റൂൾ കർവ് പാലിക്കുന്നതിനു വേണ്ടി നാളെ (ഓഗസ്റ്റ് 15) രാവിലെ പത്തു മണിക്ക് രണ്ട് ഷട്ടറുകൾ 50 സെ.മീ വീതം തുറന്ന് 65 ക്യൂമെക്സ് ജലം പുറത്തേക്കൊഴുക്കും. ഡാമിലേക്ക് നീരൊഴുക്ക് കുറവാണെങ്കിലും മുൻകരുതലെന്ന നിലയിൽ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിനാണ് ഈ നടപടി. പെരിയാറിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്.
ഇടുക്കി ജല സംഭരണിയിലെ ചെറുതോണി അണക്കെട്ടിൻറെ ഷട്ടറുകൾ എള്ലാം അടച്ചു. മഴ കുറഞ്ഞതിനെ തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ജലനിരപ്പും കുറഞ്ഞതിനെ തുടർന്ന് രാവിലെ ഏഴു മണിക്കാണ് ഷട്ടർ താഴ്ത്തിയത്. ഒരു ഷട്ടറിലൂടെ സെക്കൻറിൽ മുപ്പതിനായിരം ലിറ്റർ വെള്ളമാണ് ഒഴുക്കിയിരുന്നത്. 2386.74 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2386.81 അടിയാണ് നിലവിലെ റൂൾ കർവ് അനുസരിച്ച് അണക്കെട്ടിൽ സംഭരിക്കാവുന്ന വെളളത്തിൻറെ അളവ്. സംഭരണ ശേഷിയുടെ 81 ശതമാനത്തിലധികം വെള്ളം അണക്കെട്ടിലുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയം 2371.40 അടിയായിരുന്നു ജലനിരപ്പ്. ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകളും ഇന്നലെ അടച്ചിരുന്നു. 138 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.