ഒടുവിൽ അവരെത്തുന്നു; ഭൂതത്താന്‍ കെട്ട് ഡാമിനെ രക്ഷിക്കാൻ; കപ്പിയും കയറും ഇരുമ്പ്‌ വടവുമായി ട്രെയിൻ വരെ പൊക്കി എടുക്കുന്ന മാപ്പിള ഖലാസികള്‍

0

ഭൂതത്താന്‍കെട്ട്‌ അണക്കെട്ടിലെ ബാരേജ്‌ ഷട്ടറിന്റെ ചങ്ങലപൊട്ടി കൗണ്ടര്‍വെയ്‌റ്റ്‌ ഒരു വശത്തേക്കു ചരിഞ്ഞുവീണു. ആകെയുള്ള 15 ഷട്ടറുകളില്‍ ഒന്‍പതാം നമ്പര്‍ ഷട്ടറിന്റെ കൗണ്ടര്‍വെയ്‌റ്റാണു പൊട്ടിയത്‌.
ഇന്നലെ രാവിലെയാണു തകരാര്‍ കണ്ടെത്തിയത്‌. മഴ കനത്തതോടെ എല്ലാ ഷട്ടറുകളും തുറന്നുവച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ അപകടങ്ങളുണ്ടായില്ല. തകരാര്‍ പരിഹരിച്ചാല്‍ മാത്രമേ ഇനി ഷട്ടര്‍ ഉയര്‍ത്താനോ താഴ്‌ത്താനോ കഴിയൂ.
തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്ന്‌ ഇന്നലെത്തന്നെ പെരിയാര്‍വാലി മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ വിഭാഗം അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ രജീഷിന്റെ നേതൃത്വത്തില്‍ അണക്കെട്ടില്‍ പരിശോധന നടത്തി. കനത്ത ഭാരവും പെരിയാര്‍ നിറഞ്ഞൊഴുകുന്നതും കാരണം തകരാര്‍ പരിഹരിക്കാന്‍ സാങ്കേതികബുദ്ധിമുട്ടുകള്‍ ഏറെയാണ്‌. അതിനാല്‍ മാപ്പിള ഖലാസികളുടെ സഹായം തേടാന്‍ തീരുമാനിക്കുകയായിരുന്നു. ഖലാസികള്‍ ഇന്ന്‌ ഭൂതത്താന്‍ കെട്ടിലെത്തും.

കേരളത്തിൽ, കോഴിക്കോട് ജില്ലയിലെ ബേപ്പൂർ തുറമുഖം കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന കപ്പൽ നിർമ്മാണ തൊഴിലാളികളാണ് മാപ്പിള ഖലാസികൾ. തുറമുഖങ്ങളിലും കപ്പൽ നിർമ്മാണശാലകളിലും ജോലിചെയ്യുന്ന തൊഴിലാളികൾക്ക് അറബിയിലുള്ള പദമാണ് ഖലാസി. മലബാറിലെ മുസ്ലിംകളാണ് ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ. അതുകൊണ്ടായിരിക്കണം മാപ്പിള ഖലാസി എന്ന് വിളിക്കപ്പെട്ടത്. കപ്പലിനേയും ഉരുവിനേയും അറ്റകുറ്റപണികൾക്കും നിർമ്മാണപ്രവർത്തനങ്ങൾക്കുമായി കരക്കടുപ്പിക്കുകയും പിന്നീട് പണിപൂർത്തിയാക്കി കരയിൽ നിന്ന് തിരികെ കടലിലേക്ക് തള്ളിനീക്കലുമാണ് പരമ്പരാഗതമായി മാപ്പിള ഖലാസികളുടെ തൊഴിൽ. പ്രത്യേകമായ ആധുനിക യന്ത്രങ്ങളൊന്നും മാപ്പിള ഖലാസികൾ തങ്ങളുടെ ജോലിക്കായി ഉപയോഗിക്കാറില്ല. കപ്പി,കയർ,ഡബ്ബർ തുടങ്ങിയ ഉപകരണങ്ങൾ മാത്രമാണിവർ ഉപയോഗിക്കുക. ഭാരിച്ചതും സങ്കീർണ്ണവുമായ ജോലികൾ കായിക ശക്തിയുടെയും, സംഘശക്തിയുടെയും, തൊഴിൽ നിപുണതയുടെയും മികവിൽ വിജയകരമായി ചെയ്തുതീർക്കുന്നു എന്നതാണ് മാപ്പിള ഖലാസികളുടെ പ്രത്യേകത. മികച്ച മുങ്ങൽ വൈദഗ്ദ്യമുള്ളവരാണ് മാപ്പിള ഖലാസികൾ.

കറുപ്പും വെളുപ്പും കൂടിക്കലർന്നത് എന്ന അർഥമുള്ള ‘ഖിലാസി’ എന്ന അറബി പദത്തിൽ നിന്നാണ് ഈ പദത്തിൻറെ ഉത്ഭവം. അറബിനാടുകളുമായി പുരാതന കാലം മുതൽക്കേ കോഴിക്കോടിനുണ്ടായ വാണിജ്യ ബന്ധമാകാം ഇതിന് കാരണം. രണ്ട് വർണ്ണങ്ങളിൽ പെട്ട മാതാപിതാക്കൾക്ക് ജനിച്ചവർ എന്ന അർഥത്തിൽ അറബികൾക്ക് കേരളീയ വനിതകളിൽ പിറന്ന സന്തതികലെയാണ് അതു കൊണ്ട് ഉദ്ദ്യേശിച്ചിരുന്നത്. പിന്നീട് അവരുടെ തലമുറ ആ പേരിലറിയപ്പെട്ടു.

വർഷങ്ങൾ മുൻപ് നടന്ന ഒരു സംഭവം.1988 ഇൽ എൺപതോളം പേരുടെ ജീവൻ അപഹരിച്ച ഐലൻഡ് എക്സ്പ്രെസ്സിന്റെ ബോഗികൾ അഷ്ടമുടി കായലിൽ പതിച്ചപ്പോൾ,ബോഗികൾ പൊക്കിയെടുക്കാൻ റയിൽവെയുടെ ക്രെയിനുകൾ പരാജയപ്പെട്ടിടത്ത് മുപ്പത്തഞ്ചോളം വരുന്ന മാപ്പിള ഖലാസികളുടെ മെയ്ക്കരുത്താണ് അന്ന് വിജയിച്ചത്. കപ്പിയും കയറും ഇരുമ്പ്‌ വടവുമായി എത്തിയ ഇവര്‍ എന്ത്‌ ചെയ്യാന്‍ എന്ന ചിന്തയായിരുന്നു അവിടെ ഉണ്ടായിരുന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക്‌. കോഴിക്കോട്‌ നിന്നും അവിടെയെത്തിയ ഖലാസികളെ ആദ്യം ആരും ശ്രദ്ധിച്ചുപോലുമില്ല. ആദ്യ ദിനത്തില്‍ ഉച്ചവരെ വെറുതെയിരിക്കേണ്ടി വന്ന ഇവര്‍ ഉച്ചയ്ക്ക്‌ ശേഷം കായലില്‍ ഒന്നിന്‌ മീതെ ഒന്നായി കിടന്നിരുന്ന രണ്ട്‌ ബോഗികളിലൊന്ന്‌ വലിച്ച്‌ കായലിലേക്ക്‌ മറിച്ചിട്ടശേഷം ഏകദേശം കരയുടെ അടുത്തുവരെ വലിച്ചെത്തിച്ചു. അതുകണ്ടപ്പോഴാണ്‌ അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ ഇവര്‍ക്ക്‌ എന്തെങ്കിലും ചെയ്യാന്‍ സാധിക്കും എന്ന ബോധ്യം വന്നത്‌. അടുത്ത ദിവസങ്ങളിലായി ഇവര്‍ വെള്ളത്തിലായിരുന്ന ഒരു ബോഗി മുഴുവനായും കരയിലെത്തിച്ചു. പിന്നീട്‌ സ്ഥലത്തെത്തിയ സൈന്യത്തിന്‌ ആവശ്യമായ സഹായങ്ങളും നൽകി.

സൈന്യത്തിന്റെ സഹായത്തോടെ വെള്ളത്തില്‍ വീണ ഒന്‍പത്‌ ബോഗികളും അവര്‍ കരയ്ക്കെത്തിച്ചു.

കോഴിക്കോട്ടെ ഖലാസികളുടെ മെയ്ക്കരുത്തിന്‌ മുന്നില്‍ ഒരിക്കല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനവും അടിയറവ്‌ പറഞ്ഞിട്ടുണ്ട്‌. കോഴിക്കോട്‌ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം തിരിച്ച്‌ റണ്‍വേയില്‍ എത്തിച്ചത്‌ ഇവരായിരുന്നു. ക്രെയിനുകളുടെ സഹായത്താല്‍ വിമാനം തിരിച്ച്‌ റണ്‍വേയില്‍ എത്തിക്കുന്നതിനുള്ള ശ്രമം വിഫലമായതിനെ തുടര്‍ന്നാണ്‌ എയര്‍ലൈന്‍സ്‌ അധികൃതര്‍ ഖലാസികളുടെ സഹായം തേടിയത്‌.

കേരളത്തിലേതുൾപ്പടെ ഇന്ത്യയിലെ പല വൻകിട നിർമ്മാണ പദ്ധതികളിലും മാപ്പിള ഖലാസികളുടെ സേവനം തേടിയിട്ടുണ്ട്. ഇടുക്കി ഡാം, ഫറോക്കിലെ പാലങ്ങളായ വടക്കുമ്പാടം, കല്ലായി പാലം, ഒറീസ്സയിലെ മഹാനദി പാലം ,ഗോവയിലെ മാംഗനീസ് ഫാക്ടറി എന്നിവ ഇവയിൽ പെടുന്നു. കോന്നിയിലെ ഐരവൺ തൂക്കുപാലത്തിന്റെ നിർമ്മാണ പ്രവർത്തികളും മാപ്പിള ഖലാസികളാണ് ഏറ്റെടുത്തിരിക്കുന്നത്. മക്കയിലെ മക്ക റോയൽ ക്ലോക്ക് ടവറിന്റെ നിർമ്മാണത്തിൽ കേരളത്തിൽ നിന്നുള്ള മാപ്പിള ഖലാസികൾ പങ്കാളികളായിട്ടുൻട്. ആധുനിക ഉപകരണങ്ങളും എഞ്ചിനിയറിംഗ് സാങ്കേതികതയും പരാജയപെട്ടിടത്ത് പരമ്പരാഗത സങ്കേതങ്ങളും രീതികളും ഉപയോഗപ്പെടുത്തികൊണ്ടാണ് മാപ്പിള ഖലാസികൾ ഇതു സാധിച്ചെടുത്തത്. യന്ത്രങ്ങൾക്ക് പോലും അപ്രാപ്യമായ സാഹസിക തുറമുഖ തൊഴിലുകൾ ചെയ്യുന്നവരാണ് ഇന്നത്തെ ഖലാസികൾ. പക്ഷേ, ഇന്നും ഖലാസികളെ സംബന്‌ധിച്ചിടത്തോളം ഏറ്റവും ശ്രമകരമായ ജോലി ഉരു കടലിലിറക്കുക എന്നതാണ്‌. നിര്‍മ്മാണം പൂര്‍ത്തിയായ ഉരുവിനെ യാതൊരു പോറലുമേല്‍പ്പിക്കാതെ കടലിറക്കുക എന്നത്‌ ഇവരെ സംബന്‌ധിച്ചിടത്തോളം വെല്ലുവിളി തന്നെയാണ്‌.

ഉരു നിര്‍മ്മാണത്തിന്‌ ആവശ്യമായ പടുകൂറ്റന്‍ മരങ്ങള്‍ നിര്‍മ്മാണ ശാലയില്‍ എത്തുന്നതോടെ ഖലാസികളുടെ ജോലിയും ആരംഭിക്കുന്നു. മരങ്ങള്‍ അറക്കവാളിന്റെ സഹായത്താല്‍ ഈര്‍ന്ന്‌ കഷ്‌ണങ്ങളാക്കാന്‍ നിര്‍മ്മിച്ച പ്‌ളാറ്റ്‌ ഫോമുകളില്‍ തടി കഷ്‌ണങ്ങള്‍ എത്തിക്കുന്നു. ഉരുവിന്റെ വിവിധ ഭാഗങ്ങളില്‍ ഉറപ്പിക്കുന്ന പടുകൂറ്റന്‍ മരക്കഷ്‌ണങ്ങള്‍ വിവിധ ഭാഗങ്ങളില്‍ ഉറപ്പിക്കുന്നതിന്‌ സഹായിക്കുന്നതും ഇവര്‍ തന്നെ. നിര്‍മ്മാണം പൂര്‍ത്തിയായ ഉരുവില്‍ വെള്ളം കയറാതിരിക്കാന്‍ ജോയിന്റുകളില്‍ പഞ്ഞി വേപ്പെണ്ണയില്‍ മുക്കി അടിച്ചു കയറ്റുന്ന ‘കല്‍പ്പാത്ത്‌ പണി’യും ഖലാസികള്‍ ആണ്‌ ചെയ്‌തുവരുന്നത്‌. കാലത്തിന്റെ കുത്തൊഴുക്കില്‍ ബേപ്പൂരിലെ ഉരു നിര്‍മ്മാണത്തിന്റെ പ്രതാപം ഏകദേശം അസ്തമിച്ചുകഴിഞ്ഞു. ഉരു നിര്‍മാണവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഖലാസിമാരുടെ ചരിത്രവും ഏകദേശം അസ്തമിച്ചുകൊണ്ടിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here