നടിയെ ആക്രമിച്ച്‌ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ്; നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ അപ്പീല്‍ നൽകി സർക്കാർ

0

കൊച്ചി : നടിയെ ആക്രമിച്ച്‌ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടു പ്രതി ദിലീപ്‌ കഴിഞ്ഞാഴ്‌ച സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണു ൈക്രംബ്രാഞ്ചിന്റെ നീക്കം.
പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി വിചാരണക്കോടതി തള്ളിയതിനെതിരേയാണു അപ്പീല്‍ നല്‍കിയത്‌. ദിലീപ്‌ ജാമ്യവ്യവസ്‌ഥ ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നുമാണു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, വസ്‌തുതകള്‍ പരിശോധിക്കാതെയാണു വിചാരണകോടതി ഹര്‍ജി തള്ളിയതെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
ദിലീപ്‌ സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനുമുള്ള തെളിവുകള്‍ പരിഗണിച്ചില്ല. കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപ്‌ 84 ദിവസത്തെ ജയില്‍വാസത്തിനുശേഷം 2017 ഒക്‌ടോബര്‍ മൂന്നിനാണു ജാമ്യത്തിലിറങ്ങിയത്‌. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവു നശിപ്പിക്കരുതെന്നും ജാമ്യവ്യവസ്‌ഥയില്‍ ഹൈക്കോടതി നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ സാക്ഷികളായ വിപിന്‍ലാല്‍, ദാസന്‍, സാഗര്‍ വിന്‍സെന്റ്‌, ഡോ. ഹൈദരാലി, ശരത്‌ബാബു, ജിന്‍സണ്‍ എന്നിവരെ ദിലീപ്‌ സ്വാധീനിച്ചെന്നാണു പ്രോസിക്യൂഷന്‍ വാദിച്ചത്‌. മൊബൈലുകളിലെ തെളിവുകള്‍ മുംബൈയിലെ സ്വകാര്യലാബില്‍ കൊണ്ടു പോയി നശിപ്പിച്ചെന്നും സൈബര്‍ ഹാക്കറായ സായ്‌ശങ്കറിന്റെ സഹായത്തോടെ ദിലീപ്‌ തന്റെ മൊബൈലിലെ തെളിവുകള്‍ നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോഡ്‌ ചെയ്‌ത്‌ അന്വേഷണസംഘത്തിനു കൈമാറിയ ശബ്‌ദസന്ദേശങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ ഈ വാദങ്ങള്‍ ഉന്നയിച്ചത്‌. എന്നാല്‍, ഈ വസ്‌തുതകളൊന്നും വിചാരണകോടതി പരിശോധിച്ചില്ലെന്നാണു ൈക്രംബ്രാഞ്ചിന്റെ വാദം. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുശേഷം ദിലീപ്‌ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതിനു തെളിവു ഹാജരാക്കിയിട്ടും കോടതി പരിഗണിച്ചില്ല. വാട്‌സാപ്‌ ചാറ്റുകളും മറ്റും വീണ്ടെടുത്തിട്ടുമുണ്ട്‌.
അതേസമയം, ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്‌ദരേഖകള്‍ എന്നാണു റെക്കാഡ്‌ ചെയ്‌തതെന്നു കണ്ടെത്തിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതു റെക്കോഡ്‌ ചെയ്‌തു പകര്‍ത്തിയ ലാപ്‌ടോപ്പും കണ്ടെത്തിയിട്ടില്ലെന്നു പ്രതിഭാഗവും ചൂണ്ടിക്കാട്ടി. ഈ സാഹചര്യങ്ങളില്‍ ഇവയുടെ തെളിവുമൂല്യം സംശയകരമാണെന്നും പ്രതിഭാഗം വാദിച്ചു. തുടര്‍ന്നായിരുന്നു വിചാരണക്കോടതി ൈക്രംബ്രാഞ്ചിന്റെ ഹര്‍ജി തള്ളിയത്‌

LEAVE A REPLY

Please enter your comment!
Please enter your name here