തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാൻ 10 കോടി രൂപ അനുവദിച്ച് സർക്കാർ. മന്ത്രി വി എൻ വാസവൻ ഇത് താത്കാലിക ആശ്വാസം മാത്രമാണെന്നും ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്നും അറിയിച്ചു. റിസ്ക് ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചിരിക്കുന്നത്.
ഇതിനിടെ, കഴിഞ്ഞ ദിവസം കേസിൽ കേന്ദ്ര ഡയറക്ടറേറ്റിന് ഇഡി റിപ്പോർട് നൽകിയിരുന്നു. അടുത്തിടെ നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. സിറ്റിംഗ് മന്ത്രിയില്‍ നിന്നടക്കം മൊഴിയെടുക്കേണ്ടതുണ്ടെന്ന് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കിനെപ്പറ്റിയും വ്യക്തമാക്കുന്നുണ്ട്. അസിസ്റ്റന്റ് ഡയറക്ടര്‍ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് ഡല്‍ഹിക്കയച്ചത്.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 15 വര്‍ഷത്തിലധികമായി ക്രമക്കേട് നടക്കുന്നതായി ഇഡി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റെയ്ഡുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളും മൊഴികളും റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്. കേസില്‍ നേരത്തെ ഭരണസമിതിയുടെ ഭാഗമായിരുന്ന 3 പേര്‍ മാപ്പുസാക്ഷികളാകാന്‍ സന്നദ്ധതയറിയിച്ചതായും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, തട്ടിപ്പില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കിനെപ്പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിറ്റിംഗ് മന്ത്രിയില്‍ നിന്നടക്കം മൊഴിയെടുക്കേണ്ടതുണ്ടെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു. പ്രതികളില്‍ ചിലരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഡല്‍ഹിയില്‍ നിന്നും തീരുമാനം വന്ന ശേഷമാകും ഇനി തുടര്‍നടപടിയുണ്ടാവുക.