ആര്യനാട് (തിരുവനന്തപുരം) ∙ വിൽപനയ്ക്കായി എത്തി, വീട്ടിൽ നിന്ന് 81,000 രൂപ മോഷ്ടിച്ച കേസിൽ കോട്ടയം മോനിപ്പള്ളി തച്ചാറുകുഴിയിൽ സജി എന്ന വിപിൻ ബാബുവിനെ (21) ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. 21ന് രാവിലെ ഉഴമലയ്ക്കൽ പൊങ്ങല്ലി തടത്തരികത്ത് എം.കുമാറിന്റെ വീട്ടിൽ നിന്ന് ആളില്ലാത്ത സമയത്താണു പണം നഷ്ടപ്പെട്ടത്.
വാതിലിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് വീട് തുറന്നാണ് മുറിയിൽ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും പഴ്സിൽ നിന്ന് 1,000 രൂപയും മോഷ്ടിച്ചതെന്ന് എസ്ഐ എൽ.ഷീന പറഞ്ഞു. തൈലം ഉൾപ്പെടെയുള്ള സാധനങ്ങൾ വിൽക്കാനായി ഒരാൾ ഇൗ പ്രദേശത്ത് എത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തൈലം വാങ്ങിയ സമീപത്തെ വീട്ടിൽനിന്ന് കമ്പനിയുടെ പേര് അടങ്ങിയ ബ്രോഷർ ലഭിച്ചു. കൂടാതെ വിൽക്കാനായി എത്തിയ ആളിന്റെ സിസിടിവി ദൃശ്യവും ഒരു വീട്ടിൽ നിന്ന് ലഭിച്ചു. കുടപ്പനക്കുന്നിലെ ഓഫിസിൽ നിന്നാണ് വിപിൻ ബാബുവിനെക്കുറിച്ച് വിവരം ലഭിച്ചത്.
തുടർന്ന് പൂജപ്പുരയിൽ നിന്ന് കൂട്ടികൊണ്ടു വന്ന് അറസ്റ്റ് രേഖപ്പെടുത്തി. മോഷ്ടിച്ച പണത്തിൽ നിന്ന് കുറച്ച് സാധനങ്ങൾ വാങ്ങിയതായും ശേഷിച്ച തുക വിപിന്റെ അക്കൗണ്ടിൽ കണ്ടെത്തിയതായും എസ്ഐ പറഞ്ഞു. വിപിൻ കൊടുങ്ങാനൂർ പൊലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണക്കേസിലെ പ്രതിയാണെന്നും എസ്ഐ പറഞ്ഞു.