സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി ഞായറാഴ്ച ഉണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത്് ആറ് ജീവനുകൾ. വർക്കല, തൃശ്ശൂർ പുത്തൂർ, മാവേലിക്കര എന്നിവടിങ്ങളിലാണ് വാഹനാപകടം ഉണ്ടായത്. മരിച്ചവരെല്ലാം ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ചിരുന്നവരാണ്.
മാവേലിക്കരയിൽ കാർ ബൈക്കിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കുറത്തികാട് പൊന്നേഴ സോപാനം ജിതിൻ രാജ് (32), പൊന്നേഴ മുണ്ടകത്തിൽ മുകേഷ് ഭവനം മുരളിയുടെ മകൻ മുകേഷ് (34) എന്നിവരാണു മരിച്ചത്. ഞായർ രാത്രി എട്ടരയോടെ ഓലകെട്ടിയമ്പലം ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. ജിതിന്റെ സഹോദരി ജിജിരാജിന്റെ ഭർത്താവാണ് മരിച്ച മുകേഷ്. എതിർദിശയിലെത്തിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.
തൃശൂർ പുത്തൂരിലുള്ള ചോചേരിക്കുന്ന് ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട് സ്‌കൂട്ടറിൽ നിന്ന് തെറിച്ച് വീണ രണ്ട് പേർ കാറിടിച്ച് മരിച്ചു. നടത്തറ കാച്ചേരി സ്വദേശി വിനോജ്, പുത്തൂർ കോക്കാത്ത് വാടകക്ക് താമസിക്കുന്ന ബാബു സണ്ണി എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച്ച വൈകിട്ടോടെയായിരുന്നു അപകടം. ചോച്ചേരിക്കുന്ന് ക്ഷേത്രം വഴിയിൽ താഴേക്ക് വരുന്നതിനിടെ സ്‌കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു.താഴെ വീണ ഇരുവരേയും പൊന്നുക്കര റോഡിൽ കൂടി പോകുകയായിരുന്ന കാറിടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇരുവരേയും തൃശ്ശൂർ ജൂബിലി മിഷൻ ആശൂപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരും മരണപ്പെട്ടു.
വർക്കലയിൽ മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാളയംകുന്ന് സ്വദേശി ഹരികൃഷ്ണൻ, മത്സ്യത്തൊഴിലാളിയായ സെയ്താലി എന്നിവരാണ് മരിച്ചത്. ഹരികൃഷ്ണന് 22 വയസും സെയ്താലിക്ക് 25 വയസ്സുമായിരുന്നു.
രാത്രി എട്ട് മണിയോടെയാണ് നടയറ-തൊടുവേ റോഡിൽ അപകടമുണ്ടായത്. സെയ്താലിക്ക് ഒപ്പമുണ്ടായിരുന്ന ആളെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. മരിച്ച ഹരികൃഷ്ണൻന്റെ മൃതദേഹം വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് നിന്നും ഗുരുതര പരിക്കുകളോടെ സെയ്താലിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.