തിരുവനന്തപുരം : ആലപ്പുഴ കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് പൗരസമൂഹത്തില്‍ നിന്നുണ്ടായ എതിര്‍പ്പ് കണക്കിലെടുത്തെന്ന് കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏതെങ്കിലും നടപടിയോടോ തീരുമാനത്തോടോ വിയോജിപ്പുണ്ടെങ്കില്‍ അതില്‍ ജനാധിപത്യപരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനോട് എല്‍.ഡി.എഫ്. സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ മുന്നണിക്കോ അസഹിഷ്ണുതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പത്രപ്രവര്‍ത്തകൻ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ നിയമം നിര്‍ബന്ധിച്ചതിനാലാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. പിന്നീട് സര്‍വീസ് നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ കളക്ടറാക്കി.
എന്നാല്‍, അതില്‍ പൗരസമൂഹത്തില്‍ എതിർപ്പുണ്ടായിരുന്നു. അത് കണക്കിലെടുത്താണ് നിയമനം സര്‍ക്കാര്‍ റദ്ദാക്കിയത്. ഈ സംഭവം വ്യക്തമാക്കുന്നത് ജനാധിപത്യപരമായ ന്യായമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളുന്ന സമീപനം എല്‍ഡിഎഫ് സര്‍ക്കാരിന് ഇല്ലെന്നതാണെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.