പാറക്കടവ്: പോക്കറ്റടിച്ച പഴ്സിൽനിന്ന് പണം മാത്രമെടുത്ത് രേഖകൾ തിരികെനൽകി മോഷ്ടാവ് ‘മാതൃകയായി’. ചെക്യാട് പാറക്കടവ് സ്വദേശിയും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ മോഹനൻ പാറക്കടവിനാണ് പേഴ്സ് കിട്ടിയത്. രേഖകൾ അടങ്ങിയ പഴ്സ് തിരികെ ലഭിച്ചതോടെ സമൂഹമാധ്യമങ്ങളിലൂടെ ഉടമസ്ഥൻ കള്ളന് നന്ദി അറിയിച്ചു . കഴിഞ്ഞ ദിവസമാണ് സംഭവം.
ചിന്തൻശിബിരം കഴിഞ്ഞുവരുമ്പോഴാണ് കോഴിക്കോട് ബസ്‌സ്റ്റാൻഡ് പരിസരത്തുവെച്ചാണ് പഴ്സ് കാണാതാവുന്നത്. വിവിധ രേഖകളും എ.ടി.എം. കാർഡും 700 രൂപയുമായിരുന്നു പഴ്സിലുണ്ടായിരുന്നത്. രാത്രിയിൽ സുഹൃത്തിനോട് പണംവാങ്ങി നാട്ടിലെത്തി. പുതിയ എ.ടി.എം. കാർഡുൾപ്പെടെയുള്ളവയ്ക്ക് അപേക്ഷ കൊടുക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കോഴിക്കോട് പോസ്റ്റോഫീസിൽനിന്ന് ഫോൺ വന്നത്. നഷ്ടപ്പെട്ട പഴ്സ് ലഭിച്ചിട്ടുണ്ടെന്നും പക്ഷേ, പണമില്ലെന്നും പോസ്റ്റോഫീസിൽനിന്ന് അറിയിച്ചു. കാർഡുകൾ അതിലുണ്ടോ എന്നാണ് ആദ്യം തിരക്കിയത്.
മോഹനന്റേത് ഉൾപ്പെടെ നാലു പഴ്സുകൾ പോക്കറ്റടിച്ച കള്ളൻ പണമെടുത്തശേഷം പഴ്സുകൾ തപാൽബോക്സിൽ നിക്ഷേപിക്കുകയായിരുന്നു. പോസ്റ്റൽവകുപ്പിലെ സുഹൃത്തിന്റെ സഹായത്തോടെ നാട്ടിലെ പോസ്റ്റോഫീസിൽ പഴ്സെത്തി.