ഷഹജന്‍പുര്‍ : വർഷങ്ങൾക്കു ശേഷം അമ്മയെതേടി മകനെത്തി. ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ സ്ത്രീ പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും 27 വര്‍ഷങ്ങള്‍ക്ക് ശേഷം മകൻ അമ്മക്കരികിലെത്തി . നീതിക്ക് വേണ്ടിയുള്ള മകന്റേയും അമ്മയുടേയും നിശ്ചയദാര്‍ഢ്യത്തെ പോലീസും കോടതിയും പിന്തുണച്ചതോടെ പ്രതിയെ 27 വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു .
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത് . സംഭവം നടന്നതിങ്ങനെ, 1994 ലാണ് പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍ക്കാരായ സഹോദരങ്ങള്‍ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
പോലീസില്‍ അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഗര്‍ഭം ധരിച്ച പെണ്‍കുട്ടി തന്റെ പതിമൂന്നാം വയസ്സില്‍ ഒരാണ്‍കുട്ടിക്ക് ജന്മം നല്‍കുകയായിരുന്നു. എന്നാല്‍ കുഞ്ഞിനെ വളര്‍ത്താന്‍ അവളുടെ കുടുംബം സമ്മതിച്ചില്ല. തുടര്‍ന്നാണ് മറ്റൊരാള്‍ക്ക് മകനെ കൈമാറി പെണ്‍കുട്ടിയും കുടുംബവും രാംപുരിലേക്ക് താമസം മാറിയത്.
ഈ പെണ്‍കുട്ടി പിന്നീട് വിവാഹിതയായെങ്കിലും പത്ത് വര്‍ഷത്തിന് ശേഷം ഇവര്‍ വിവാഹമോചിതയായി. കൂട്ടബലാത്സംഗത്തിനിരയായ വിവരം മറച്ചുവെച്ചതിന്റെ പേരിലാണ് വിവാഹബന്ധം ഒഴിവാക്കാന്‍ ഇവരുടെ ഭര്‍ത്താവ് നിര്‍ബന്ധിച്ചത്. സംഭവം നടന്ന് 27 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് അമ്മയെ തേടിയുള്ള മകന്റെ അപ്രതീക്ഷിതമായ കടന്നുവരവ്.