കൊച്ചി: മഹാരാജാസ് കോളജിൽ കെഎസ്‌യു-എസ്എഫ്‌ഐ ബാനർ യുദ്ധം മുറുകുന്നു. ‘വർഗീയതയും കമ്മ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത് ഇന്ത്യാ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ’ എന്നെഴുതിയ ബാനറാണ് കെഎസ്‌യു പുതുതായി സ്ഥാപിച്ചത്.
എറണാകുളം എംപിയായ ഹൈബി ഈഡൻ എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മഹാരാജാസ് കോളജിൽ ബാനർ യുദ്ധം തുടങ്ങിയത്. ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന് എന്നെഴുതിയ ബാനറാണ് എസ്എഫ്‌ഐ ആദ്യം സ്ഥാപിച്ചത്.
ഇതിന് മറുപടിയായി എസ്എഫ്‌ഐ ബാനറിന്റെ തൊട്ടുമുകളിൽ ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും എന്ന ബാനർ കെഎസ്‌യു സ്ഥാപിച്ചു. ‘അതെ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ’ എന്നെഴുതിയ ബാനർ സ്ഥാപിച്ചായിരുന്നു ഇതിന് എസ്എഫ്‌ഐയുടെ മറുപടി. ഇതിന് പിന്നാലെയാണ് കെഎസ് യു ഇന്ന് വീണ്ടും ബാനർ കെട്ടിയത്.
ഇതിന്റെ ചുവടുപിടിച്ച് നിരവധി ക്യാംമ്പസുകളിൽ പോസ്റ്റർ യുദ്ധം മുറുകുകയാണ്. ഇഎംഎസിനെ പറപ്പിച്ചു പിന്നലെ എസ്എഫ്ഐ എന്നുളള ബാനർ തിരുവന്തപുരം ലോ കോളേജിൽ പ്രത്യക്ഷപെട്ടു. സാമൂഹിക മാധ്യമങ്ങളിലും ഇതിന്റെ ചുവടുപിടിച്ച് വലിയ പോരാണ് നടക്കുന്നത്.