ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട്‌ ചാലക്കുടി സ്വദേശിയായ യുവതിയുടെ മൃതദേഹം ഇന്നു പുറത്തെടുത്ത്‌ വീണ്ടും പോസ്‌റ്റ്‌മോര്‍ട്ടം നടത്തും

0

നിലമ്പൂരില്‍ പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട്‌ ചാലക്കുടി സ്വദേശിയായ യുവതിയുടെ മൃതദേഹം ഇന്നു പുറത്തെടുത്ത്‌ വീണ്ടും പോസ്‌റ്റ്‌മോര്‍ട്ടം നടത്തും. കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ബിസിനസ്‌ പങ്കാളി കുന്ദമംഗലം സ്വദേശി ഹാരിസിനൊപ്പമാണു ഡെന്‍സി എന്ന യുവതി അബുദാബിയില്‍ കൊല്ലപ്പെട്ടത്‌. ചാലക്കുടി സ്വദേശിയായ യുവതിയുടെ മൃതദേഹം ചാലക്കുടി സെന്റ്‌ ജോസഫ്‌ ദേവാലയത്തിലാണ്‌ സംസ്‌കരിച്ചത്‌.
തഹസില്‍ദാരുടെ മേല്‍നോട്ടത്തിലാണ്‌ ഇന്നു രാവിലെ ഒമ്പതിനു മൃതദേഹം പുറത്തെടുക്കുക. തുടര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ചു ഫോറന്‍സിക്‌ മേധാവിയുടെ മേല്‍നോട്ടത്തില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തും. മലപ്പുറം പോലീസ്‌ മേധാവിയുടെ കീഴിലെ ശാസ്‌ത്രീയ കുറ്റാന്വേഷണ വിഭാഗം തെളിവെടുപ്പ്‌ നടത്തും. മൃതദേഹം സംസ്‌കരിച്ചിട്ട്‌ രണ്ടു വര്‍ഷമായെങ്കിലും പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയാല്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ്‌ പോലീസ്‌ നിഗമനം. മൃതദേഹം അബുദാബിയില്‍നിന്നു എംബാം ചെയ്‌ത്‌ വിമാനത്തിലെത്തിച്ച്‌ കല്ലറയില്‍ സംസ്‌കരിച്ചതിനാല്‍ പൂര്‍ണമായും അഴുകാനുള്ള സാധ്യത കുറവാണ്‌.
2020 മാര്‍ച്ച്‌ അഞ്ചിനാണ്‌ ഷൈബിന്‍ അഷ്‌റഫിന്റെ ബിസിനസ്‌ പങ്കാളി കുന്ദമംഗലം സ്വദേശി ഹാരിസിനെയും ഇയാളുടെ മാനേജര്‍ ഡെന്‍സിയെയും അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ചാലക്കുടി സ്വദേശി റോസ്‌ലിയുടെ മകള്‍ ഡെന്‍സി 2019 ഡിസംബറിലാണ്‌ ജോലിക്കായി അബുദാബിയിലെത്തിയത്‌. പിന്നീട്‌ മൂന്നു മാസത്തോളം ഹാരിസിന്റെ സ്‌ഥാപനത്തില്‍ ജോലി ചെയ്‌തിരുന്ന ഡെന്‍സിയെയും ഹാരിസിനെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാഹനാപകടത്തില്‍ മരിച്ചെന്നായിരുന്നു ആദ്യവിവരം. പിന്നീട്‌ ഹൃദയാഘാതമാണെന്നും വിവരം ലഭിച്ചു. ഷാബാ ഷെരീഫ്‌ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതോടെയാണ്‌ ഹാരിസും ഡെന്‍സിയും കൊല്ലപ്പെട്ടതാണെന്ന നിഗനത്തിലെത്തിയത്‌. ഷൈബിന്‍ അഷ്‌റഫാണ്‌ ഇരട്ട കൊലപാതകത്തിന്റെ സൂത്രധാരനെന്ന്‌ കൂട്ടുപ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ അന്വേഷണവും റീ പോസ്‌റ്റ്‌മോര്‍ട്ടവും നടക്കുന്നത്‌.
ഹാരിസിന്റെ മൃതദേഹം ഈ മാസം പത്തിനു പോസ്‌റ്റ്‌മോര്‍ട്ടം നടത്തി സാമ്പിള്‍ രാസപരിശോധനക്കയച്ചിട്ടുണ്ട്‌. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരീസ്‌ കൈ ഞരമ്പ്‌ മുറിച്ച്‌ മരിക്കുകയായിരുന്നുവെന്നാണ്‌ അബുദാബി പോലീസ്‌ കണ്ടെത്തിയത്‌. ഇതോടെ കേസ്‌ അന്വേഷണവും അവസാനിപ്പിക്കുകയായിരുന്നു. ലഹരിമരുന്ന്‌ കേസില്‍ പ്രതിയായ ഷൈബിന്‍ അഷ്‌റഫിന്‌ അബുദാബിയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ടായിരുന്നു.
തന്നെ ഒറ്റിയത്‌ ഹാരിസ്‌ ആണെന്ന നിഗമനത്തില്‍ ഷെബിന്‍ ഹാരിസിനെയും ഡെന്‍സിയെയും കൊലപ്പെടുത്താന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും കൂട്ടു പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്‌. നിലമ്പൂരിലെ വീട്ടിലിരുന്നാണ്‌ ഷൈബിന്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്‌തതും വിശ്വസ്‌തരായ സംഘത്തെ ചാര്‍ട്ടേര്‍ഡ്‌ വിമാനത്തില്‍ അബുദാബിയില്‍ എത്തിച്ചതും.
ഹാരിസിന്റെ ഫ്ലാറ്റിന്‌ മുകളില്‍ മറ്റൊരു ഫ്ലാറ്റ്‌ ഇവര്‍ക്ക്‌ താമസിക്കാന്‍ നേരത്തെ വാടകക്ക്‌ എടുത്തിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസിനെ കൊണ്ട്‌ മരിച്ച യുവതിയുടെ കവിളത്ത്‌ അടിപ്പിക്കുകയും കഴുത്ത്‌ പിടിച്ച്‌ ഞരിക്കുകയും ചെയ്ിയപ്പിച്ച്‌ കേസ്‌ വഴിതിരിച്ചുവിടാനും ഇയാള്‍ ശ്രമിച്ചിരുന്നു. ഈ ദൃശ്യങ്ങളെല്ലാം പ്രത്യേക ആപ്പ്‌ വഴി ഷൈബിന്‍ തത്സമയം മൊബൈലില്‍ കാണുകയായിരുന്നുവെന്നുമാണ്‌ പ്രതികള്‍ നല്‍കിയ മൊഴി.

LEAVE A REPLY

Please enter your comment!
Please enter your name here