തിരുവനന്തപുരം∙ വാടക വീട്ടിൽ നിന്ന് ലഹരിമരുന്നായ എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ നാലുപേര്‍ പിടിയില്‍. കണ്ണൂർ സ്വദേശി അഷ്കർ, തിരുവനന്തപുരം ആക്കുളം സ്വദേശി മുഹമ്മദ് ഷാരോൺ, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ്, തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശിനി സീന എന്നിവരാണ് അറസ്റ്റിലായത്.
കുടുംബമെന്ന് വ്യാജേന ആക്കുളത്ത് വീട് വാടകയ്ക്കെടുത്ത് എംഡിഎംഎ വിൽപന നടത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ അഷ്കർ ഇന്നലെ ബെംഗളൂരുവിൽനിന്നും എംഡിഎംഎയുമായി എത്തുന്നെന്ന വിവരമറിഞ്ഞ ശ്രീകാര്യം പൊലീസ് ഇന്നലെ രാവിലെ 11ന് നടത്തിയ തിരച്ചിലിലാണ് സംഘം പിടിയിലായത്. ഇവരിൽ നിന്ന് 74 ഗ്രാം എംഡിഎംഎ പിടികൂടി.
എംഡിഎംഎ കടത്തി കച്ചവടം നടത്തുന്നയാളാണ് അഷ്കർ എന്ന് പൊലീസ് പറഞ്ഞു. മുൻപും ഇയാൾക്കായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അഷ്കർ ഭാര്യയ്ക്ക് ഒപ്പമാണ് വീട് വാടകയ്ക്കെടുത്തതെങ്കിലും അവര്‍ക്ക് ലഹരിമരുന്ന് കച്ചവടം അറിയില്ലായിരുന്നെന്നാണ് വിവരം. എന്നാല്‍ സീന ലഹരികടത്ത് സംഘത്തിലെ കണ്ണിയാണ്. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.