വയനാട്: കഴിഞ്ഞ ദിവസം വയനാട് പെരിക്കല്ലൂർ പട്ടാണിക്കൂപ്പ് സ്വദേശിയായ വീട്ടമ്മയ്ക്ക് ഒരു കത്ത് വന്നു. കത്തിന്റെ പുറത്ത് അയച്ച ആളുടെ പേര് കാണാതായപ്പോൾ വീട്ടമ്മയ്ക്ക് ഒരു സംശയം. ക്രിസ്മസിന് മക്കൾ അയക്കുന്ന കാർഡുകൾ അല്ലാതെ കാര്യമായി തപാൽവഴി ഒന്നും തന്നെ വരാറില്ലായിരുന്നു.
എന്തായാലും രണ്ടും കൽപ്പിച്ച് കവർ തുറന്നപ്പോഴാണ് വീട്ടമ്മ ശരിക്കും ഞെട്ടിയത്. കവറിൽ 2,000 രൂപ, ഒപ്പം ഒരു കത്തും. കത്ത് ഇപ്രകാരമായിരുന്നു. ‘പ്രിയ ചേടത്തി, ഞാൻ വർഷങ്ങൾക്കുമുമ്പ് ചേട്ടനെ പറ്റിച്ച് ഞാൻ 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയിരുന്നു. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും. പൈസ ഞാൻ ഇതോടൊപ്പം അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം” എന്നായിരുന്നു കത്തിലുള്ളത്.
പത്തുവർഷം മുമ്പ് (2012 ജൂലൈ 21ന് ) മരിച്ചുപോയ തന്റെ ഭർത്താവിനെ പറ്റിച്ചതിൽ പശ്ചാത്തപിക്കുന്ന ‘നല്ല കള്ളനോ’ട് പൊറുത്തു എന്ന് നേരിട്ട് പറയാൻ സാധിക്കാത്ത വിഷമവും തനിക്ക് ഉണ്ടെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വീട്ടമ്മ പറയുന്നു. കത്തിനടിയിൽ പേരില്ലെങ്കിലും ഒപ്പുണ്ട്. ഇതാരാണ് അയച്ചത് എന്ന് വീട്ടമ്മയ്ക്ക് ഒരു ഊഹം പോലുമില്ല. എന്തായാലും കള്ളന്റെ നല്ല മനസ് മറ്റു കള്ളന്മാർക്കും ഉണ്ടാകട്ടെയെന്ന പ്രാർത്ഥനയിലാണിപ്പോൾ വീട്ടമ്മ.