മുംബൈ: മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് നേടിയ വിജയം തട്ടിയെടുത്താണെന്ന് ശിവസേന മുഖപത്രം സാമ്ന. ഈ വിജയം സംസ്ഥാനത്തെ ജനങ്ങളുടെ വിശ്വാസമല്ലെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തി.
ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ പരിഹസിച്ച് മുഖ്യമന്ത്രിയാകുന്നതിൽ നിന്ന് ആരാണ് അദ്ദേഹത്തെ വിലക്കിയതെന്ന് ശിവസേന ചോദിച്ചു.
ഇത് ഞങ്ങൾ മഹാരാഷ്ട്രയുടെ ജനങ്ങൾക്ക് മുന്നിലേക്ക് വെക്കുന്ന ചോദ്യമാണ്. ബി.ജെ.പിയും ഷിൻഡെ പക്ഷവും സഭയിൽ വിശ്വാസ വോട്ട് നേടി വിജയിച്ചു. ഇത് തട്ടിയെടുത്ത ഭൂരിപക്ഷമാണ്. ഇതൊരിക്കലും സംസഥാനത്തെ 11 കോടി ജനങ്ങളുടെ വിശ്വാസമല്ലെന്നും എഡിറ്റോറിയൽ വ്യക്തമാക്കി.
തിരിച്ചുവരവിനെക്കുറിച്ചുള്ള ഫഡ്‌നാവിസിന്റെ പരാമർശം തമാശയാണെന്നും ഏക്നാഥ് ഷിൻഡെയാണ് മുഖ്യമന്ത്രിയെന്ന കാര്യം അദ്ദേഹം മറക്കരുതെന്നും മുഖപത്രം ഓർമിപ്പിച്ചു. ധാർമ്മികത, ആശയങ്ങൾ, സ്നേഹം എന്നിവ മഹാരാഷ്ട്രയിലെ അധികാരമാറ്റത്തിൽ കാണാൻ സാധിക്കുന്നില്ലെന്നും മുഖപത്രം കുറ്റപ്പെടുത്തി.
തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഷിൻഡെ പക്ഷത്തിന് 164 അനുകൂല വോട്ടുകൾ ലഭിച്ചു. 99 പേർ അവരെ എതിർത്ത് വോട്ട് ചെയ്തു. വിശ്വാസ വോട്ടെടുപ്പിൽ നിന്ന് അശോക് ചവാനുൾപ്പടെ മൂന്ന് അംഗങ്ങൾ വിട്ട് നിൽക്കുകയും ചെയ്തു.