വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസുമായി തർക്കത്തിലേർപ്പെടുകയും ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്ത യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഉത്തർപ്രദേശിലെ കാൻപുർ സ്വദേശിയായ മുഹമ്മദ് ഡാനിഷ് എന്നയാളെയാണ് അമൃത്സർ വിമാനത്താവളത്തിൽ പിടികൂടിയത്. സംഭവത്തെതുടർന്ന് വിമാനം 15 മിനിറ്റോളം വൈകി.
ശനിയാഴ്ച വൈകിട്ട് 6.15ന് ലക്‌നൗവിൽനിന്നു ശ്രീനഗറിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. യാത്രയ്ക്കിടെ എയർ ഹോസ്റ്റസുമായി തർക്കത്തിൽ ഏർപ്പെട്ട ഡാനിഷ്, പിന്നാലെ ലൈംഗികചുവയോടെ സംസാരിക്കുകയായിരുന്നു.
അസഹനീയമായതോടെ എയർ ഹോസ്റ്റസ്, അധികൃതരെ വിവരമറിയിച്ചു. വിമാനം ഇടയ്ക്ക് അമൃത്സറിലെ ശ്രീ ഗുരു രാംദാസ്ജി രാജ്യന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഡാനിഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിക്കെതിരെ അമൃത്‌സർ വിമാനത്താവളം സബ് ഇൻസ്‌പെക്ടർ പർഗത് സിങ്ങിന് ഔദ്യോഗിക പരാതി നൽകിയതോടെ സെക്ഷൻ 509 പ്രകാരം കേസെടുത്തു. പരാതിയിൽ അന്വേഷണം ആരംഭിച്ചു. ഡാനിഷിനെ ജാമ്യത്തിൽ വിട്ടു.