പാലക്കാട് ജില്ലയിലെ മഹിളാമോർച്ച നേതാവ് ശരണ്യയുടെ മരണം ബിജെപി പ്രവർത്തകർക്ക് ആഘാതമായി. കുടുംബപ്രശ്‌നങ്ങളെ തുടർന്നുള്ള ആത്മഹത്യയാണ് യുവതിയുടേത് എന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്നലെ വൈകീട്ടാണ് വീട്ടുനുള്ളിൽ മരിച്ച നിലയിൽ ശരണ്യയെ കണ്ടെത്തിയത്.
സിഎൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യ രമേഷാണു (27) മരിച്ചത്. രാജൻ-തങ്കം ദമ്പതികളുടെ മകളാണ്. മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ആയിരുന്നു ഇവർ. ബിജെപിക്ക് വളക്കൂറുള്ള പാലക്കാട് മണ്ഡലത്തിലെ മികച്ച കഴിവുള്ള വ്യക്തിയായിരുന്നു ശരണ്യയെന്നാണ് പ്രവർത്തകർ പറയുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന വ്യക്തിത്വമായിരുന്നു ഇവരുടേത്. അതുകൊണ്ട് തന്നെ ശരണ്യയുടെ മരണം പ്രവർത്തകരെയും ഞെട്ടിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ടു 4 മണിയോടെയാണ് മാട്ടുമന്തയിലെ വാടക വീടിനുള്ളിൽ ശരണ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് നോർത്ത് പൊലീസ് അസ്വഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ശേഷമാകും കൂടുതൽ നടപടിയെന്നും പൊലീസ് അറിയിച്ചു. മക്കൾ: രാംചരൺ, റിയശ്രീ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.