ന്യൂഡൽഹി: തങ്ങളുടെ രാഷ്ട്രീയ യജമാനന്മാർക്കായി യു.പി പൊലീസ് നടത്തിയ കോടതിയലക്ഷ്യമാണ് രാഹുൽ ഗാന്ധിയുടെ പേരിൽ വ്യാജ വീഡിയോ കെട്ടിച്ചമച്ചതിന് സീ ന്യൂസ് ടി.വി ആങ്കർ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാനെത്തിയ ഛത്തീസ്ഗഢ് പൊലീസിനെ തടഞ്ഞ നടപടി എന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. പ്രതിയായ സീ ന്യൂസ് ആങ്കർക്ക് പരിച തീർത്ത് മുന്നോട്ടുപോകുന്ന അന്വേഷണത്തിൽ ഇടങ്കോലിടുകയാണ് യു.പി പൊലീസ് ചെയ്തതെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് വിമർശിച്ചു.
നിയമപരമായ അന്വേഷണം തടയാൻ രണ്ടാമത്തെ തവണയാണ് ഇതേ പ്രവൃത്തി ബി.ജെ.പി ചെയ്യുന്നത്. ആങ്കറെ പിടിച്ചാൽ എന്ത് വിവരം പുറത്താകുമെന്നാണ് ബി.ജെ.പി ഭയക്കുന്നത്? പൊതുസമൂഹത്തിന് മുമ്പിലുള്ള വസ്തുതകൾ വെച്ച് നൽകിയ പരാതിയിൽ കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. കോടതികളും രാഷ്ട്രീയവൽക്കരിക്കപ്പെട്ടുവെന്ന് ബി.ജെ.പി പറയുമോ എന്ന് ജയറാം രമേശ് ചോദിച്ചു.