കവർച്ചക്കായി പദ്ധതി തയാറാക്കി നിർദേശം ലഭിക്കാൻ ഒളിത്താവളത്തിൽ കാത്തിരുന്ന 13 അംഗ ക്വട്ടേഷൻ സംഘത്തെ ചിറ്റൂർ പൊലീസ് പിടികൂടി.വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ പന്നിപ്പെരുന്തലയിലെ വീട്ടിൽനിന്നും സംഘത്തെയും ഇവർ ഉപയോഗിച്ച ട്രാവലർ, രണ്ട് കാർ, ബൈക്ക് എന്നിവയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തൃശൂർ സ്വദേശികളായ സെബിൻ (36), സിജിൻ എന്ന കാർത്തു (37), വിനേഷ് (38), സജിത്ത് എന്ന മണി (37), നിഖിൽ എന്ന മുത്തു (28), ഉല്ലാസ് (39), രഞ്ജിത്ത് (39), നിധീഷ് (38), മുകേഷ് (35), അനീഷ് (39) നിഖിൽ (35), ഷാനവാസ് (30) എറണാകുളം സ്വദേശി സ്വരൂപ് (32) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് കവർച്ച പദ്ധതിയുമായി സംഘം നല്ലേപ്പിള്ളി പന്നിപ്പെരുന്തലയിലെ സങ്കേതത്തിലെത്തിയത്.
പദ്ധതി ആസൂത്രണം ചെയ്ത ആളുടെ നിർദേശത്തിനായി കാത്തിരിക്കവെയാണ് പൊലീസ് പിടികൂടിയത്. ഇവർ ക്വട്ടേഷൻ – കവർച്ച ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് ചിറ്റൂർ എസ്.ഐ എം. മഹേഷ് കുമാർ പറഞ്ഞു. പിടിയിലായവർക്ക് കവർച്ചയെ സംബന്ധിച്ച് അറിവില്ല. ഇവർക്ക് നിർദേശം നൽകുന്ന ആളെ സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇയാൾ പിടിയിലാവുന്നതോടെ കവർച്ച പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവുമെന്നും പൊലീസ് പറഞ്ഞു.