മഹാരാഷ്ട്രയിലെ ശിവസേന അധികാര തർക്കത്തിൽ സുപ്രധാന ഭരണഘടന വിഷയങ്ങൾക്ക് തീർപ്പുകൽപിക്കാനുള്ളതിനാൽ വിപുലമായി ബെഞ്ചിന് വിടുകയാണ് നല്ലതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ വ്യക്തമാക്കി.
ഈ അഭിപ്രായത്തോട് ഏക് നാഥ് ഷിൻഡെ, ഉദ്ധവ് താക്കറെ വിഭാഗങ്ങളുടെ അഭിഭാഷകർ യോജിച്ചതോടെ മൂന്നംഗ ബെഞ്ചിൽനിന്ന് വിപുലമായ മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറാൻ വഴിയൊരുങ്ങി. വിപുലമായ ബെഞ്ചിന് വിടുകയാണെങ്കിൽ ഈ ബെഞ്ച് വിശദമായി വാദം കേൾക്കേണ്ട ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രാഥമിക വാദമുഖങ്ങൾ എഴുതി സമർപ്പിക്കാൻ ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടു. കേസ് വീണ്ടും പരിഗണിക്കാനായി ആഗസ്റ്റ് ഒന്നിലേക്ക് മാറ്റി.
അതിനിടെ, തന്‍റെ നേതൃത്വത്തിലുള്ള ശിവസേനയെ ഔദ്യോഗിക പാർട്ടിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഏക് നാഥ് ഷിൻഡെ വിഭാഗം തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചിട്ടുണ്ട്.