അട്ടപ്പാടി മധു വധക്കേസിലെ ഒരു സാക്ഷി കൂടി കൂറുമാറി. പതിനാലാം സാക്ഷി ആനന്ദാണ് കൂറു മാറിയതായി പ്രഖ്യാപിച്ചത്. കേസിൽ പൊലീസ് പറഞ്ഞതനുസരിച്ചാണ് നേരത്തെ മൊഴി നൽകിയതെന്നും കഴിഞ്ഞ മൂന്ന് ദിവസമായി അവരുടെ നിർദേശമനുസരിച്ച് മൊഴി നൽകാൻ നിർബന്ധിക്കുകയായിരുന്നുവെന്നും ആനന്ദ് കോടതിയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം പന്ത്രണ്ടാം സാക്ഷിയും പൊലീസിനെതിരെ കോടതിയിൽ പരാതി പറഞ്ഞ് കൂറുമാറിയിരുന്നു. കേസിൽ ഇതോടെ നാലാമത്തെ സാക്ഷിയാണ് കൂറ് മാറുന്നത്. ചൊവ്വാഴ്ച വിസ്തരിക്കേണ്ടിയിരുന്ന പതിമൂന്നാം സാക്ഷി സുരേഷിന്റെ വിചാരണ നടന്നിട്ടില്ല. അസുഖ ബാധിതനായതിനെ തുടർന്ന് ആശുപത്രിയിലായതിനാലാണ് സുരേഷിന്റെ വിസ്താരം മാറ്റിവെച്ചത്. സാക്ഷികൾ കൂറ് മാറുന്നത് സംബന്ധിച്ചുള്ള ആശങ്കയാണ് കുടുംബം സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റുവാൻ ആവശ്യപ്പെടാനിടയാക്കിയത്. എന്നാൽ പ്രോസിക്യൂട്ടർ മാറിയിട്ടും പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്ന സാക്ഷികളുടെ കൂറ് മാറ്റം തുടരുകയാണ്. പതിനഞ്ചാം സാക്ഷി മെഹറുന്നീസയുടെ വിസ്താരം വ്യാഴാഴ്ച നടക്കും. ജില്ല സ്പെഷൽ കോടതി ജഡ്ജി കെ.എൻ. രതീഷ്കുമാർ ആണ് കേസ് പരിഗണിക്കുന്നത്