ന്യൂഡൽഹി: രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പ്രമാണിച്ചാണ് ആഹ്വാനം. ആഗസ്ത് 13 മുതൽ 15 വരെ പതാക പ്രദർശിപ്പിക്കണം. ദേശീയപതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ദ്രൗപദി മുർമുവിന് വോട്ട് ചെയ്യാൻ ആഗ്രഹിച്ചിരുന്നെന്ന് കൊടിക്കുന്നിൽ
തിരുവനന്തപുരം: ദ്രൗപദി മുർമുവിന് വോട്ട് ചെയ്യാൻ ആഗ്രഹിച്ചിരുന്നതായി കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എംപി. ഗോത്ര വിഭാഗത്തിൽ നിന്ന് ഒരാൾ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. പാർട്ടിയുടെ തീരുമാനപ്രകാരമാണ് താൻ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ നിന്ന് ക്രോസ് വോട്ട് നടന്നുവെന്ന വാർത്ത പുറത്തുവന്നിരുന്നു. 140 അംഗ നിയമസഭയിൽ 139 അംഗങ്ങളുടെ വോട്ടാണ് പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. എൻ ഡി എ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമ്മുവിന് സംസ്ഥാനത്തെ ഒരു എം എൽ എ വോട്ട് നൽകിയെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
ഇരുമുന്നണികളെയും ഞെട്ടിച്ചുകൊണ്ടാണ് ഒരു വോട്ട് മുർമുവിന് ലഭിച്ചുവെന്ന വാർത്ത പുറത്തുവന്നത്. ഇരുമുന്നണിയിലെയും ചില ഘടകകക്ഷി എംഎൽഎമാരെയാണ് നേതൃത്വം സംശയിക്കുന്നത്. കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ട് മൂല്യം 152 ആണ്. ഈ മൂല്യമുള്ള ഒരു വോട്ടുതന്നെയാണ് മുർമുവിന് ലഭിച്ചിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 140 പേരുടെയും വോട്ട് ഉറപ്പിക്കാൻ കഴിഞ്ഞാൽ ഇവിടെനിന്ന് യശ്വന്ത് സിൻഹയ്ക്കു ലഭിക്കുന്ന വോട്ട് മൂല്യം 21,280 ആയിരിക്കും. എന്നാൽ ഇതിൽ ഒരു എംഎൽഎയുടെ വോട്ട് മൂല്യം കുറച്ചാണ് സിൻഹയ്ക്ക് ലഭിച്ചത്.
മുന്നണിയിൽ നിന്ന് അകലം പാലിക്കുന്ന ഘടക കക്ഷി എംഎൽഎയും സംശയനിഴലിലാണ്. ഏതായാലും വരും ദിവസങ്ങളിൽ ഇതിന്റെ പേരിലുള്ള വാദപ്രതിവാദങ്ങൾക്കാകും കേരളം സാക്ഷ്യം വഹിക്കുക.