തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ’. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ നിയമകുരുക്കിൽ ആയിരിക്കുകയാണ് ‘പൊന്നിയിൻ സെൽവൻ’. ചോള രാജക്കൻമാരെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് മണിരത്നത്തിനും നടൻ വിക്രമിനും നോട്ടീസ് അയച്ചിരിക്കുകയാണ് അഭിഭാഷകൻ.
സെൽവം എന്ന് പേരുള്ള അഭിഭാഷകനാണ് ഹർജി നൽകിയിരിക്കുന്നത്. ചോള രാജാവായിരുന്ന ആദിത്യ കരികാലൻ നെറ്റിയിൽ തിലകക്കുറി അണിഞ്ഞിരുന്നില്ല. പക്ഷേ വിക്രം അവതരിപ്പിക്കുന്ന ഈ കഥാപാത്രം തിലകമണിഞ്ഞ ആളാണ്. ഇത്തരം കൂട്ടിച്ചേർക്കലുകൾ ചോള രാജാക്കൻമാർക്ക് തെറ്റായ പരിവേഷമാണ് ജനങ്ങൾക്ക് നൽകുകയെന്ന് സെൽവം ഹർജിയിൽ പറയുന്നു.
സിനിമ ചരിത്രത്തെ വളച്ചൊടിച്ചിട്ടുണ്ടോ എന്നറിയാൻ തിയറ്റർ റിലീസിന് മുന്‍പ് പ്രത്യേക പ്രദർശനം നടത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. എന്നാൽ നോട്ടീസിൽ വിശദീകരണവുമയി സംവിധായകനോ വിക്രമോ രംഗത്തെത്തിയിട്ടില്ല.
2022 സെപ്റ്റംബർ 30- നാണ് രണ്ട് ഘട്ടമായി എത്തുന്ന പൊന്നിയിൻ സെൽവന്റെ ആദ്യഭാഗം റിലീസ് ചെയ്യുന്നത്.