കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കൊവിഡ് മഹാമാരിക്ക് സമാനതകളില്ലാത്തെ വ്യാപനമായിരുന്നു ലോകത്തുണ്ടായത്. ചൈനയിലെ വുഹാനില്‍ 2019 ഡിസംബര്‍ മാസം ആദ്യം സാര്‍സ് കോവ് വൈറസ് സ്ഥിരീകരിക്കുമ്പോള്‍ അത്തെരമൊരു വൈറസ് രോഗാണുവിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ ലോകത്തിന് അജ്ഞാതമായിരുന്നു. പിന്നീടിങ്ങോട്ട് ഇന്നലെവരെയുള്ള കണക്കുകള്‍ ലോകം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു രോഗവ്യാപന ചിത്രമാണ് നല്‍കുന്നത്. കൊവിഡ് ബാധ രേഖപ്പെടുത്തപ്പെട്ടത് മുതല്‍ അതിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്ന വേള്ഡോമീറ്റേര്സ് എന്ന വെബ് സൈറ്റിന്റെ കണക്ക് പ്രകാരം ലോകത്ത് ഇതുവരെയായി 55,35,91,147 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കൊവിഡ് ബാധ മൂലം മരിച്ചവരെ എണ്ണമാകട്ടെ 63,59,967 ഉം. ലോകത്തിലെ എല്ലാ വന്‍കരകളിലും കൊവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കൊവിഡ് രോഗബാധ ഇല്ലാതിരുന്ന ഒരു സ്ഥലം ലോകത്തുണ്ട്. അങ്ങ് അറ്റ്ലാന്റിക് സമുദ്രത്തിൽ, കരയില്‍ നിന്നും 6,140 മൈൽ അകലെ (9881 കിലോമീറ്റര്‍) ഉള്ള ട്രിസ്റ്റൻ ഡ കുൻഹ എന്നറിയപ്പെടുന്ന അഗ്നിപര്‍വ്വത ദ്വീപ്.
അന്റ്ലാന്റിക് സമുദ്രത്തില്‍ ആഫ്രിക്കന്‍ വന്‍കരയ്ക്കും തെക്കേ അമേരിക്കന്‍ വന്‍കരയ്ക്കും ഇടയില്‍ ഏതാണ്ട് മദ്ധ്യത്തിലായി കിടക്കുന്ന അഗ്നിപര്‍വ്വത ദ്വീപാണ് ട്രിസ്റ്റന്‍ ഡ കുന്‍ഹ. ബ്രിട്ടീഷ് അധീനതയിലുള്ള ഈ ദ്വീപില്‍ ഏതാണ്ട് 250 ഓളം അന്തേവാസികളാണ് ഉള്ളത്. ഇവിടെ ഇതുവരെയായും കൊവിഡ് രോഗാണുവിന് പ്രവേശനുമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്രിസ്റ്റൻ ഡ കുൻഹയുടെ മാതൃരാജ്യമായ യുകെയില്‍ കൊവിഡ് രോഗാണുവ്യാപനം അഞ്ചാം തരംഗത്തിലേക്ക് കടക്കുകയാണ്. യുകെയില്‍ ഇതുവരെയായി 2,27,41,065 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് വോള്‍ഡോമീറ്ററിന്റെ കണക്കുകള്‍ പറയുന്നു. അതേസമയം 1,80,417 പേര് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. രാജ്യം നിലവില്‍ അഞ്ചാം തരംഗത്തിലേക്ക് കടന്നു.