ട്രക്ക് കയറി ഇറങ്ങി മരിച്ച ഗർഭിണിയുടെ ശരീരത്തിൽ നിന്നും എട്ട് മാസം പ്രായമായ പെൺകുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നുവെന്നും വേണ്ട ചികിത്സ നൽകുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ഉത്തർപ്രദേശിലെ ബർത്താര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. കുഞ്ഞ് ഫിറോസാബാദ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
26കാരിയായ കാമിനിയും ഭർത്താവ് രാമുവും ബൈക്കിൽ യാത്ര ചെയ്യവെയായിരുന്നു അപകടം. ഇരുവരും മാതാപിതാക്കളെ കണ്ട് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. എതിർദിശയിൽ വന്ന കാർ ബൈക്കിൽ ഇടിക്കാതിരിക്കാൻ രാമു ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് റോഡിലേയ്ക്ക് തെറിച്ചുവീണ കാമിനിയുടെ ശരീരത്തിലൂടെ അമിതവേഗത്തിൽ വന്ന ട്രക്ക് കയറിയിറങ്ങി. ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു.
അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ട്രക്ക് ഡ്രൈവറെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. രാമുവിന്റെ പരാതിയിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.