കണ്ണൂർ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രീമെട്രിക്ക് സ്‌കൂൾ ഹോസ്റ്റലിലെ കുക്ക് അറസ്റ്റിലായ സംഭവത്തിൽ ബാലാവകാശകമ്മിഷൻ തെളിവെടുത്തു. വളപട്ടണം സ്റ്റേഷൻ പരിധിയിലെ പ്രീമെട്രിക് ഹോസ്റ്റലിലാണ് പീഡനം നടന്നത്. ഇവിടെ താമസിച്ച് പഠിക്കുന്ന 14 വയസുള്ള രണ്ട് പെൺകുട്ടികളെയാണ് 35കാരനായ പാചകക്കാരനായ യുവാവ്
പീഡനത്തിനിരയാക്കിയത്.
കഴിഞ്ഞ ദിവസം സ്‌കൂളിൽ നടത്തിയ കൗൺസിലിങിനിടെയാണ് കുട്ടികൾ പീഡന വിവരം പുറത്തു പറഞ്ഞത്. തുടർന്ന് സ്‌കൂൾ കൗൺസിലർ ചൈൽഡ്‌ലൈൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈനിൽ നിന്നും വളപട്ടണം പൊലീസിന് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയും കുട്ടികളുടെ മൊഴിയെടുക്കുകയുമായിരുന്നു. തുടർന്ന് വളപട്ടണം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഒരു വർഷമായി ഇയാൾ കുട്ടികളെ വശീകരിച്ചും ഭീഷണിപെടുത്തിയും പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടികളുടെ മൊഴിയിലുണ്ട്. സംഭവത്തിനു ശേഷം ഒളിവിൽ പോകാൻ സാധ്യതയുള്ളതിനാൽ വളപട്ടണം സിഐയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ തന്നെ വീട്ടിലെത്തി പ്രതിയെ പിടികൂടി സ്റ്റേഷനിലെത്തിച്ചിരുന്നു.
കഴിഞ്ഞ ഏതാനും വർഷമായി ഇയാൾ ഇവിടെ പാചകക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്നു തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് വളപട്ടണം പൊലീസ് അറിയിച്ചു.കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് താൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് ബാലാവകാശകമ്മിഷൻ ചെയർമാൻ മനോജ്കുമാർ പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത പൊതുസമൂഹത്തിൽ നിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.