ന്യൂഡൽഹി∙ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ (എൽഐസി) ഓഹരിവില ഇടിവിൽ ഉത്കണ്ഠയുണ്ടെന്നും എന്നാൽ ഇത് താൽക്കാലികമാണെന്നും കേന്ദ്രം. എൽഐസി മാനേജ്മെന്റ് എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊതുമേഖലാ ആസ്തി കൈകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേ പറഞ്ഞു.
മേയ് 17നാണ് ഓഹരിവിപണിയിൽ എൽഐസി ലിസ്റ്റ് ചെയ്തത്. 949 രൂപയ്ക്ക് ഐപിഒയിൽ വിൽപന നടന്ന ഓഹരി നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിൽ 872 രൂപയ്ക്കും (ഇടിവ് 8.11%). ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ 867.20 രൂപയ്ക്കുമാണ് (ഇടിവ് 8.62%) ലിസ്റ്റ് ചെയ്തത്. എന്നാൽ ഇന്നലെ ഇത് 709.7 രൂപയായി ഇടിഞ്ഞു. സാധാരണ നിക്ഷേപകർ 904 രൂപയ്ക്കാണ് ഓഹരി വാങ്ങിയത്. ഇന്നലത്തെ കണക്കനുസരിച്ച് ഒരു ഓഹരിയിലെ നഷ്ടം 194.3 രൂപയാണ്.
ഓഹരി വിറ്റൊഴിക്കൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനല്ലെന്നും അവ കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിക്കൽ വഴി 24,000 കോടിയോളം രൂപയാണ് സർക്കാരിന് ഈ സാമ്പത്തികവർഷം ലഭിച്ചത്.