ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകൻ സജിദ് മിർ പാക്കിസ്ഥാനിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. അമേരിക്കയുടെ കണ്ണിൽ പൊടിയിടാനാണ് ഈ അറസ്റ്റ് നാടകമെന്നാണ് റിപ്പോർട്ട്. ഭീകരർക്കുള്ള സാമ്പത്തിക സഹായം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ രാജ്യാന്തര സമിതി എഫ്എടിഎഫ് (സാമ്പത്തിക നടപടി കർമ സമിതി) പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ നിന്നു പുറത്തുകടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് അറസ്റ്റ്.
മിർ ജീവിച്ചിരിപ്പില്ലെന്നു നേരത്തെ പാക്കിസ്ഥാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് എഫ്എടിഎഫ് തെളിവ് ആവശ്യപ്പെട്ടു. യുഎസ് അന്വേഷണ ഏജൻസി എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള മിറിനെതിരെ നടപടി വൈകുന്നതിൽ യുഎസും പാക്കിസ്ഥാനു മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് അറസ്റ്റ് നാടകം.
മുംബൈ ഭീകരാക്രമണം പാക്കിസ്ഥാനിലിരുന്ന് നിയന്ത്രിച്ചത് മിർ ആണെന്നായിരുന്നു കണ്ടെത്തൽ. ഇന്റർപോൾ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും പാക്കിസ്ഥാൻ അവഗണിച്ചു. ഐഎസ്ഐ സംരക്ഷണയിൽ കഴിയുന്നതായി അന്നുതൊട്ടേ ആരോപണമുണ്ടായിരുന്നു. ആഗോള ഭീകരൻ മസൂദ് അസ്ഹറിനു പാക്കിസ്ഥാൻ സുരക്ഷിത വാസസ്ഥലം ഒരുക്കിയതു സംബന്ധിച്ച വിശദാംശങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.