ഹൈദരാബാദ്∙ തെലങ്കാനയിൽ ആഡംബര കാറിനുള്ളിൽ 17 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം രാഷ്ട്രീയ വിവാദമായതോടെ പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്. രാഷ്ട്രീയ നേതാക്കളുടെ മക്കളും ചെറുമക്കളുമാണ് കുറ്റകൃത്യം നടത്തിയതെന്ന ആരോപണം ഉയർന്നതോടെ വൻ പ്രതിഷേധത്തിനും തെലങ്കാന വേദിയായി. പ്രതികളെന്ന് സംശയിക്കുന്ന അഞ്ചുപേരിൽ മൂന്നുപേർ പിടിയിലായതായി പൊലീസ് അറിയിച്ചു. പ്രതികളിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്. സംഭവത്തിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി(ടിആർഎസ്) പ്രാദേശിക നേതാവിന്റെ മകൻ സദുദ്ദീന്‍ മാലിക്കി(18) നെ അറസ്റ്റ് ചെയ്‌തതായി പൊലീസ് സ്ഥിരീകരിച്ചു. തെലങ്കാന രാഷ്ട്ര സമിതി നേതാവിന്റെ മകൻ സംഘത്തിലുണ്ടെന്നു ബിജെപി നേരത്തെ ആരോപിച്ചിരുന്നുവെങ്കിലും പൊലീസ് നിഷേധിച്ചിരുന്നു.
ശനിയാഴ്ച വൈകുന്നേരം ആറുമണിക്കു മുൻപായി ഹൈദരാബാദിലെ പബ്ബിന് മുൻപിൽ പ്രതികളുമായി പെൺകുട്ടി സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് അറസ്റ്റ്. പെൺസുഹൃത്തിനെ പെൺകുട്ടി ആലിംഗനം ചെയ്യുന്നതും പിന്നീട് പ്രതികൾക്കൊപ്പം പോകുന്നതുമാണ് ദൃശ്യങ്ങളിൽ. പിന്നാലെ ജൂബിലി ഹിൽസിൽ വച്ച് നിർത്തിയിട്ട കാറിൽ വച്ചാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. വീട്ടിലെത്തിക്കാമെന്നു പറഞ്ഞാണ് പ്രതികൾ പെൺകുട്ടിയെ കാറിൽ കയറ്റിയത്. ജൂബിലി ഹിൽസിൽ എത്തുന്നതിനു തൊട്ടുമുൻപ് സമീപത്തുള്ള ബേക്കറിയിൽ പ്രതികൾ പോയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.